Friday, March 29, 2024

HomeAmericaഅമേരിക്കയിൽ ഇത് ഒരു ചരിത്ര മുഹൂർത്തം -  ജഡ്ജിമാരായി കെ.പി. ജോര്‍ജും,സുരേന്ദ്രന്‍ കെ. പട്ടേലും, ജൂലി എ....

അമേരിക്കയിൽ ഇത് ഒരു ചരിത്ര മുഹൂർത്തം –  ജഡ്ജിമാരായി കെ.പി. ജോര്‍ജും,സുരേന്ദ്രന്‍ കെ. പട്ടേലും, ജൂലി എ. മാത്യുവും  അധികാരമേറ്റു.

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റണ്‍: മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോര്‍ജും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി സുരേന്ദ്രന്‍ കെ. പട്ടേലും അധികാരമേറ്റു. അമേരിക്കയിൽ ആദ്യമായി  മലയാളി ജഡ്ജി (കെ.പി.ജോർജ്) മറ്റൊരു മലയാളി ജഡ്ജിക്ക് (സുരേന്ദ്രന്‍ കെ. പട്ടേൽ )സത്യാ പ്രത്ജ്ഞ ചൊല്ലി കൊടുക്കുന്ന  ഒരു ചരിത്ര മുഹൂർത്തത്തിന് കൂടി ഈ ചടങ്ങു സാക്ഷ്യം വഹിച്ചു

അടുത്ത നാലു വര്‍ഷത്തേക്കാണ് അധികാരം.  ജനകീയമായ മുന്നേറ്റം ഉറപ്പു വരുത്തുന്നതിനൊപ്പം അടുത്ത നാലു വര്‍ഷത്തേക്കുള്ള വ്യക്തമായ പദ്ധതികള്‍ തയാറാക്കിയായിരിക്കും മുന്നേറുന്നതെന്ന് കെ. പി. ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ച തുല്യനീതി എന്നതു തന്നെയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് സുരേന്ദ്രന്‍ കെ. പട്ടേലും പറഞ്ഞു.

ജനകീയനായ കെ.പി ജോര്‍ജ് പൊതുകാര്യനിര്‍വഹണ രംഗത്തെ അതിവിദഗ്ധന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്. കെ.പി.ജോര്‍ജിന്റെ തുടര്‍ച്ചയായ വിജയം ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും വിളിച്ചോതുന്നതു കൂടിയാണ്. ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി സ്‌കൂള്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച ജോര്‍ജ് സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗല്‍ഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്വപ്രയത്നം കൊണ്ടാണ് ഈ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ജില്ലാ കളക്ടര്‍ക്ക് തതുല്യമായ പദവിയാണ് കൗണ്ടി ജഡ്ജിനുള്ളത്.

അമേരിക്കയിലെ മൂന്നു പതിറ്റാണ്ടിന്റെ സാന്നിധ്യം കൂടിയാണ് കെ. പി. ജോര്‍ജ്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത് കെ.പി.ജോര്‍ജിലൂടെയാണ്. കൗണ്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ളതുകൊണ്ട് ഭരണനിര്‍വഹണത്തില്‍ വ്യക്തമായ പദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ജനകീയമായി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം ചുവടുകള്‍ നീക്കി, പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം കൈയ്യടി നേടി. അതുകൊണ്ടുതന്നെ ആ പ്രവര്‍ത്തനങ്ങളൊക്കെയും പരാതിരഹിതമായി.

അമേരിക്കന്‍ സമൂഹത്ത പിടിച്ചുകുലുക്കിയ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനകീയമായ മുന്നേറ്റം കാഴ്ചവച്ചു. വാക്സിനേഷന്‍ നിരക്കില്‍ കൗണ്ടി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയത് ജോര്‍ജിന്റെ ആസൂത്രണ മികവുകൊണ്ടു മാത്രമാണ്. കോവിഡ് പരിശോധന, രോഗികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കി. പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്കായി സാമ്പത്തിക സഹായങ്ങളും ഇളവുകളും നല്‍കി. ഇതിനെ തുടര്‍ന്ന് പുത്തന്‍ തൊഴില്‍ അവസരങ്ങളും ഒരുക്കി.
ദുരന്തമുഖങ്ങളില്‍ ജോര്‍ജിന്റെ സംഘാടനവും ഏകോപനവും തികഞ്ഞ പക്വതയോടെയായിരുന്നു. കൊടുങ്കാറ്റ് നാശം വിതച്ചനാളുകളില്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നു. അടിയന്തര അറിയിപ്പുകള്‍ ടെക്സ്റ്റ് മെസേജിലൂടെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കി. വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അമേരിക്കന്‍ ആര്‍മിയുമായി ചേര്‍ന്ന് തയാറാക്കിയ 25 ഇന പരിപാടി ഫലം കണ്ടു. ഗതാഗത സൗകര്യം മികച്ചതാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കി. പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയത് ജോര്‍ജിന്റെ കാലത്താണ്.

2019-22 കാലഘട്ടത്തില്‍ സാമ്പത്തിക വികസനത്തില്‍ ഫോര്‍ട് ബെന്‍ഡ് കൗണ്ടി ടെക്സസിലെ രണ്ടാം സ്ഥാനത്തെത്തി. അതിവേഗ വികസനത്തില്‍ ടെക്സസിലെ രണ്ടാമത്തെ കൗണ്ടിയും അമേരിക്കയിലെ പതിമൂന്നാം സ്ഥാനത്തെ കൗണ്ടിയായും ഫോര്‍ട് ബെന്‍ഡ് ഉയര്‍ന്നു. കൗണ്ടി ഗവണ്‍മെന്റിന്റെ മീറ്റിംഗുകളെല്ലാം ലൈവ് സ്ട്രീം ചെയ്തത് സുതാര്യതയുടെ ഭാഗമായി ആയിരുന്നു. സംസ്ഥാനത്ത് തന്നെ കൗണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചാ വിഷയമായത് ജോര്‍ജിന്റെ പാടവം കൊണ്ടു മാത്രമാണ്. ഫോര്‍ട്ബെന്‍ഡ് സ്‌കൂള്‍ അധ്യാപികയായ ഷീബയാണ് ഭാര്യ. രോഹിത്, ഹെലന്‍മേരി, സ്നേഹ എന്നിവരാണ് മക്കള്‍. തുല്യനീതി ഉറപ്പാക്കാന്‍ സുരേന്ദ്രന്‍ കെ പട്ടേല്‍ 240-ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രന്‍ കെ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലേബലില്‍ ആയിരുന്നു മല്‍സരം. എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് സുരേന്ദ്രന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സിവില്‍, ക്രിമിനല്‍, ലേബര്‍, ഇന്‍ഡ്രസ്ട്രിയല്‍ ലോ എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ്.

കേരളത്തില്‍ ജനിച്ച സുരേന്ദ്രന്‍ 1996 മുതല്‍ കേരളത്തില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ ആണ് ഭാര്യയോടൊപ്പം അമേരിക്കയില്‍ എത്തുന്നത്. റജിസ്റ്റേഡ് നഴ്‌സായ ഭാര്യയ്ക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ലഭിച്ചു. പിന്നീട്, അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ആകൃഷ്ടനായ സുരേന്ദ്രന്‍ 2009-ല്‍ ബാര്‍ എക്‌സാം പാസായി. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്നും എല്‍എല്‍എം ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ തവണ ഫാമിലി കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സുരേന്ദ്രന്‍ പട്ടേല്‍ റണ്‍ ഓഫില്‍ എത്തിയിരുന്നു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി എ. മാത്യു സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ കേരളത്തിലുള്ള ജൂലി സൂമിലടെയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. കാസര്‍കോട് ഭീമനടിയിലുള്ള ഭര്‍ത്യ ഗൃഹത്തിലാണ് ജൂലിയിപ്പോള്‍. ചടങ്ങിനു ശേഷം ഭവനത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ അടുത്ത ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.
തിരുവല്ല സ്വദേശിനിയായ ജൂലി മലയാളികള്‍ക്കിടയിലെ സവിശേഷ സാന്നിധ്യമാണ്. ഈ ബെഞ്ചിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ എന്ന അംഗീകാരവും ജൂലിയുടെ പേരിലാണ്. ടെക്‌സസിലെ ആര്‍ക്കളയില്‍ അസോസിയേറ്റ് മുനിസിപ്പല്‍ ജഡ്ജും അറ്റോണിയും ആയിരുന്നു ജൂലി മാത്യു. കൗണ്ടി കോടതിയില്‍ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജും ആദ്യത്തെ ജുവനൈല്‍ ഇന്റെര്‍വെന്‍ഷന്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് കോര്‍ട്ടില്‍ മുഖ്യ ജഡ്ജും ആയിരുന്നു. യുഎസിലേക്ക് കുടിയേറിയ ശേഷം ബിസിനസില്‍ ഏര്‍പ്പെട്ടിരുന്ന പിതാവ് തോമസ് ഡാനിയല്‍ നേരിട്ട സാമ്പത്തിക-നിയമപ്രശ്‌നങ്ങളാണ് അഭിഭാഷകയാവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു. ജൂലിയും സഹോദരന്‍ ജോണ്‍സണും ഫിലഡല്ഫിയയിലാണ് പഠിച്ചു വളര്‍ന്നത്. ഡാനിയല്‍ ഇപ്പോള്‍ ഫാര്‍്മസിസ്‌റ് ആണ്. അമ്മ സൂസന്‍ നഴ്സും.
പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച അവര്‍ ജൂറിസ് ഡോക്ടറേറ്റ് ചെയ്തത് ഡെലവെയര്‍ ലോ സ്‌കൂളിലാണ്. നെതെര്‍ലാന്‍ഡ്സിലെ യൂണിവേഴ്‌സിറ്റി ഓഫ് ലെയ്ഡനിലും പഠിച്ചിട്ടുണ്ട്. ഭീമനടി സ്വദേശി ജിമ്മി മാത്യുവിനും ജൂലി മാത്യുവിനും മൂന്നു മക്കളുണ്ട്.

 മിസ്സോറി സിറ്റി മേയർ  റോബിൻ ഏലക്കാട്ട് ,ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ്ചെയര്‍മാന്‍ ജെയിംസ് കൂടല്‍ തോമസ് ചെറുകര  ബിനു സക്കറിയാ,ബാബു തെക്കേക്കര  തുടങ്ങിയവർ സത്യാ പ്രത്ജ്ഞ ചടങ്ങിൽ പങ്കെടുത്തു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments