വാഷിംഗ്ടണ്‍ : സൂര്യനില്‍ നിന്നുള്ള ഭൗമകാന്തിക കൊടുങ്കാറ്റ്, ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ 40 സ്‌റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പ്രവർത്തനം താറുമാറാക്കി .
ഫെബ്രുവരി 3ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 49 സ്‌റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുടെ പുതിയ ബാച്ചിനെ സ്പേസ് എക്സ് വിക്ഷേപിച്ചത്.
എന്നാല്‍ 4 മണിക്കൂറോളം നീണ്ടുനിന്ന സൗരക്കൊടുങ്കാറ്റ്, വിക്ഷേപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 40 ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയായിരുന്നു.
2018 ഫെബ്രുവരിയിലാണ് ആദ്യ ബാച്ച് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഭൂമിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഡിഷ് ആന്റിന വഴി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ ലക്ഷ്യം.
സൂര്യനിൽ നിന്ന് ഭൂമിയുടെ ദിശയിലേക്ക് വര്‍ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന കാന്തിക കണങ്ങളാണ് സൗരക്കാറ്റ്. ഭൂമിയിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം സൗരക്കാറ്റുകളെ തടഞ്ഞ് നിറുത്തുന്നത് ഭൂമിയുടെ കാന്തിക കവചമാണ്.
എന്നാല്‍, നൂറ്റാണ്ടില്‍ ഒരിക്കലെങ്കിലും ഈ സൗരക്കാറ്റ് അതിശക്തമായി ഭൂമിയിലേക്ക് വീശിയടിക്കാറുണ്ട് .