ഓഹിയോ: മരിച്ചുപോയ മുത്തശ്ശിയുടെ വീട് വൃത്തിയാക്കിക്കൊണ്ടിരുന്ന യുവാവിനെ പൊലീസ് വെടിവച്ച് വീഴ്ത്തിയതായി പരാതി. ഓഹിയോയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. പൊലീസിന്റെ ആക്രമണത്തില്‍ ജോ ഫ്രാസര്‍ എന്ന 28കാരനാണ് മരിച്ചത്. സിന്‍സിനാറ്റിയില്‍ നിന്ന് 12 മൈല്‍ അകലെയുള്ള നഗരത്തില്‍ തിങ്കളാഴ്ച രാവിലെയാണ് ജോയ്ക്ക് വെടിയേല്‍ക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ജോ മരണത്തിന് കീഴടങ്ങുന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയ ആളാണെന്ന് തെറ്റിധരിച്ചായിരുന്നു വെടിവച്ചതെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ പ്രതികരണം. അടുത്ത കെട്ടിടത്തില്‍ കള്ളന്മാര്‍ കയറിയെന്ന 911 സന്ദേശത്തേ തുടര്‍ന്ന് നടന്ന പരിശോധനയ്ക്ക് പിന്നാലെയായിരുന്നു വെടിവയ്പ്.
വ്യോമിംഗ് പൊലീസാണ് വെടിവച്ചത്. അടുത്ത കെട്ടിടത്തിലേക്ക് മൂന്നുപേര്‍ അതിക്രമിച്ച് കടക്കുന്നുവെന്നായിരുന്നു പൊലീസിന് കിട്ടിയ സന്ദേശം. ഏറെക്കാലമായി ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടമാണെന്നും സന്ദേശം നല്‍കിയ ആള്‍ പൊലീസിനോട് വിശദമാക്കിയിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് കണ്ടത് ജോ ഫ്രാസറേയും പിതാവിനേയുമാണ്. വീടിന് സമീപത്തുണ്ടായിരുന്ന മിനി വാനില്‍ ഇരിക്കുകയായിരുന്നു ഇരുവരും. പുറത്തിറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ പുറത്തിറങ്ങിയില്ല. മാത്രമല്ല, വാഹനം വേഗത്തില്‍ ഓടിച്ച് പോവാനും ശ്രമിച്ചു. ഇതിനിടെ മിനിവാന്‍ ഒരു മരത്തിലിടിച്ചു. ഉദ്യോഗസ്ഥരെ ഇടിക്കുമെന്ന നില വന്നതോടെയാണ് ആയുധം പ്രയോഗിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയില്ലെന്നും മുത്തശ്ശിയുടെ വീട് വൃത്തിയാക്കുകയായിരുന്നു പിതാവ് ചെയ്തതെന്നുമാണ് ജോയുടെ കുടുംബം പറയുന്നത്. വാഹനത്തില്‍ നിന്ന് ഇറങ്ങാനോ മറ്റ് നിര്‍ദേശങ്ങളോ ഒന്നും തന്നെ ജോയ്ക്ക് നല്‍കിയിരുന്നില്ലെന്നും പൊലീസ് കാരണമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പത്ത് റൗണ്ടോളം വെടി പൊലീസുകാര്‍ ഉതിര്‍ത്തുവെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസുകാരുടെ ബോഡി ക്യാം ദൃശ്യങ്ങള്‍ അടക്കമുള്ള പരിശോധനകള്‍ നടക്കുകയാണ്. ജോയുടെ പോസ്റ്റ് മോര്‍ടം റിപോര്‍ട് ഇനിയും പുറത്ത് വന്നിട്ടില്ല.