Thursday, March 28, 2024

HomeAmericaസിനി സ്റ്റാർ നൈറ്റ് 23- സ്റ്റേജ് ഷോ അമേരിക്കയിലും കാനഡയിലും 2023 ഓണക്കാലത്ത് പര്യടനത്തിനൊരുങ്ങുന്നു

സിനി സ്റ്റാർ നൈറ്റ് 23- സ്റ്റേജ് ഷോ അമേരിക്കയിലും കാനഡയിലും 2023 ഓണക്കാലത്ത് പര്യടനത്തിനൊരുങ്ങുന്നു

spot_img
spot_img

ജോസഫ് ഇടിക്കുള

ന്യൂ യോർക്ക് : നോർത്ത് അമേരിക്കൻ മലയാള സിനിമാ പ്രേക്ഷക ലക്ഷങ്ങളെ തങ്ങളുടെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് ആനന്ദിപ്പിക്കുവാൻ തയാറെടുക്കുകയാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു കൂട്ടം അഭിനേതാക്കളും ഗായകരും ഹാസ്യ താരങ്ങളും, ഈ വരുന്ന ഓണക്കാലത്താണ് അമേരിക്കയിലും കാനഡയിലുമായി സ്റ്റേജ് ഷോയുമായി മലയാളത്തിലെ ജനപ്രിയ നായിക അനു സിത്താര, യുവ പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, അനൂപ് കോവളം, മെറിൻ ഗ്രിഗറി, അഭിനവ മലയാളിയുടെ ഹാസ്യ മുകുളങ്ങളായ ഷാജി മാവേലിക്കര,വിനോദ് കുറിയന്നൂർ, കലാഭവൻ സതീഷ്, സോഫിയാ കലാമണ്ഡലം എന്നിവർ എത്തുന്നത്, ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിലാണ് അമേരിക്കൻ ഐക്യ നാടുകളിൽ 2023 സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ ഈ അനുഗ്രഹീത കലാകാരന്മാർ പര്യടനത്തിനെത്തുവാൻ തയാറെടുക്കുന്നത്.

അനു സിത്താര : 2013-ലാണ് അനു സിത്താര തന്റെ അഭിനയ ജീവിതത്തിലേക്ക് ചുവടു വെച്ചത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെ ആദ്യ അരങ്ങേറ്റം. 2013ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ആദ്യമായി അരങ്ങേറ്റം കുറിച്ചു. പിന്നീട് സൂപ്പർഹിറ്റ് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിൽ ചെറിയ വേഷം ചെയ്തു. 2015ൽ സച്ചിയുടെ ചിത്രമായ അനാർക്കലിയിൽ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ഹാപ്പി വെഡ്ഡിംഗ്, ക്യാമ്പസ് ഡയറി, മറുപടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
2017ൽ കുഞ്ചാക്കോ ബോബനൊപ്പം രാമന്റെ ഏദൻന്തോട്ടം എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രം വിജയിക്കുകയും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായം നേടുകയും ചെയ്തു. പിന്നീട് അച്ചായൻസ്, സർവോപരി പാലാക്കാരൻ, ആന അലറലോടലറൽ തുടങ്ങിയ ശരാശരി ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. ക്യാപ്റ്റൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അനു പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം ടൊവിനോ തോമസിനൊപ്പം ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ അഭിനയിച്ച അനു മലയാളത്തിലെ അഭിനയത്തിന് പുറമെ, പോട് എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചത്. 2018 ൽ നളൻ കരുതി എന്ന ചിത്രത്തിൽ കരുണാകരനൊപ്പം നായികയായി അഭിനയിച്ചു.

2019ൽ ശുഭരാത്രി എന്ന സിനിമയിൽ ശ്രീജ കൃഷ്ണനായി ദിലീപിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ സംവിധാനവും രചനയും നിർവ്വഹിച്ചത് വ്യാസൻ കെ.പി. പിന്നീട് എം. പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ആക്ഷൻ നാടകത്തിലും അവർ പ്രത്യക്ഷപ്പെട്ടു. മമ്മൂക്ക, ഉണ്ണി മുകുന്ദൻ, സിദ്ദിഖ് എന്നിവർ അഭിനയിച്ച ഈ സിനിമ 2019-ലെ വമ്പൻ ബ്ലോക്ക്ബസ്റ്റർ ആയി മാറി. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റ് ആയിരുന്നു,. 2020-ൽ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ ഉണ്ണിമായ (അതിഥിവേഷം) ആയി ഒരു അതിഥി വേഷം ചെയ്തതിന് ശേഷം, അനു അവസാനമായി 12ആം മനുഷ്യൻ എന്ന സിനിമയിൽ മെറിൻ ആയി അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു ഇത്.

2019-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ അനു സിത്താര അനേകം മലയാള സിനിമകളിലും കൂടാതെ തമിഴ് സിനിമകളിലും മികച്ച അഭിനയം കാഴ്ച വയ്ക്കുന്ന ഒരു മികച്ച ഭരതനാട്യം നർത്തകി കൂടിയാണ്, കേരള കലാമണ്ഡലത്തിൽ നിന്ന് ശാസ്ത്രീയ നൃത്തം അഭ്യസിച്ച അനു മികച്ച ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഡാൻസുകളിലൂടെ കേരളത്തിലും ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും സ്റ്റേജ് ഷോകളിലെ നിറഞ്ഞ സാന്നിധ്യമാണ്.

ജാസി ഗിഫ്റ്റ് : ചലച്ചിത്ര സംഗീത സംവിധായാകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റ്, ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ “ലജ്ജാവതിയെ” എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രശസ്തനായത്,
2004-ലെ ഏറ്റവും നല്ല മലയാള ചിത്രമായി മാറിയ ഫോർ ദി പീപ്പിളിന്റെ വിജയത്തിന് കാരണമായ ഗാനങ്ങൾ മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായിരുന്നു, ഈ ചിത്രം പിന്നീട് തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു, കൂടാതെ തെലുങ്കിൽ മല്ലിശ്വരിവേ എന്ന പേരിലും ഈ ഗാനം എല്ലാ ഭാഷകളിലും ഹിറ്റായി മാറി.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സിനിമകൾക്കായി അദ്ദേഹം ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്യുന്ന അദ്ദേഹത്തിന് ബാംഗ്ലൂർ ടൈംസ് ഫിലിം അവാർഡിൽ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നൽകി ആദരിച്ചു, കുട്ടിക്കാലം മുതൽ സംഗീതത്തിൽ താൽപ്പര്യമുള്ള അദ്ദേഹം പാശ്ചാത്യ സംഗീതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഇളയരാജയെ ആരാധിക്കുകയും ഫ്രെഡി മെർക്കുറിയുടെ ആരാധകനുമായിരുന്ന അദ്ദേഹം ചെറുപ്പം മുതലേ പാശ്ചാത്യ പിയാനോയിൽ മാസ്റ്റർ ആയിരുന്നു, പിന്നീട് പ്രാദേശിക ബാൻഡുകളിൽ പാട്ടും കീബോർഡും വായിക്കാൻ തുടങ്ങി.

ഓസ്കാർ ജേതാവ് എം എം കീരവാണി, ,ഹാരിസ് ജയരാജ്, ദേവിശ്രീ പ്രസാദ്, യുവൻ ശങ്കർ രാജ, അനിരുദ്ധ് രവിചന്ദർ തുടങ്ങിയ നിരവധി ദക്ഷിണേന്ത്യൻ സംഗീതജ്ഞർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി സംഗീത സംവിധായകരുമായി സഹകരിച്ചു. ശ്രേയാ ഘോഷാലും സോനു നിഗവും ചേർന്ന് പാടിയ സഞ്ജു വെഡ്‌സ് ഗീത എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ഗാനങ്ങൾ രചിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദവും കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 2021 ഡിസംബർ 24-ന് കേരള സംസ്ഥാന വികസന കോർപ്പറേഷന്റെ ചെയർമാനായി ജാസി ഗിഫ്റ്റിനെ നിയമിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്ന് ഇൻഫർമേഷൻ ടെക്‌നോളജി/ഫിസിക്‌സിൽ പിഎച്ച്‌ഡി നേടിയ ഡോ.അതുല്യയാണ് പത്നി,.

സുദീപ് കുമാർ : 2012 ലെ കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ്, 2014 ലെ കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ്, റേഡിയോ മിർച്ചി സൗത്ത് ഇന്ത്യൻ അവാർഡ്,വനിതാ ഫിലിം അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ യുവ ഗായകനാണ് ശ്രീ സുദീപ് കുമാർ,

1975 മെയ് 25 ന് ആലപ്പുഴയിൽ ജനനം, സാഹൊത്യകാരനും വാഗ്മിയുമായ കൈനകരി സുരേന്ദ്രന്റെയും രാജമ്മയുടെയും മൂത്തപുത്രൻ, ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിലും തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമത്തിലും ബിരുദം, 1998 ൽ ജോണി സാഗരികയുടെ കാസറ്റുകളിൽ പാടിത്തുടങ്ങി സംഗീതരംഗത്ത് ശ്രദ്ധേയയാനായി, വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച്, ഇരുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും ആയിരത്തിലധികം ക്രിസ്തീയ ഗാനങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം ഗാനങ്ങൾ പാടിയിട്ടുള്ള സുദീപ് കുമാർ ഈ വര്ഷം തന്റെ കരിയറിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ്, മഹാ സംഗീതജൻ ശ്രീ ജി ദേവരാജൻ മാസ്റ്റർ പുതിയ നൂറ്റാണ്ടിലെ വാഗ്ദാനങ്ങളായി അഞ്ചു യുവ ഗായകരെ തിരഞ്ഞെടുത്തതിൽ ഒരാളാണ് ശ്രീ സുദീപ് കുമാർ.

എന്റെ ശാരികേ ( മാടമ്പി) എന്തെടി എന്തെടി ( ശിക്കാർ) ചെമ്പകപ്പൂങ്കാട്ടിലെ ( രതിനിർവേദം) മധുരം ഗായതി ( ബനാറസ്) മനസ് മയക്കി ( അറബിയും ഒട്ടകവും പി മാധവൻ നായരും) തെളിവെയിലഴകിൽ ( മഹേഷിന്റെ പ്രതികാരം) കൊണ്ടോരാം ( ഒടിയൻ ) തുടങ്ങിയ ഗാനങ്ങൾ ഈ അടുത്ത വർഷങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്, പ്രമുഖ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ മുപ്പതോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള സുദീപ് മലയാളത്തിലെ മിക്കവാറും എല്ലാ സംവിധായകർക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.


ചലച്ചിത്ര പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു, ഗുരുവായ ശ്രീ ദേവരാജൻ മാസ്റ്ററെ കുറിച്ചെഴുതിയ രാഗം തരംഗിണി എന്ന പുസ്തകം ഒലിവ് ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം സോഫിയ ജെയിംസ് ആണ് പത്നി, രണ്ടു പെൺകുട്ടികൾ മിൻസാര, നിഹാര.

മെറിൻ ഗ്രിഗറി : “നോക്കി നോക്കി നോക്കി നിന്നു” എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ മലയാള സിനിമ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായികയാണ് സ്റ്റാർ സിങ്ങർ സീസൺ സിക്സ് വിജയിയായ മെറിൻ, അൾത്താര വിളക്കിന്റെ സൗന്ദര്യവും ആധുനിക സംഗീതത്തിന്റെ വിസ്മയവും ചേരുന്ന “നസ്രേത്തിൻ നാട്ടിലെ പാവനേ” എന്ന ഗാനം ആലാപന മാധുര്യം കൊണ്ട് പ്രേക്ഷകമനസുകൾ നെഞ്ചിലേറ്റിയ ഗാനമാണ്,

സ്റ്റാർ സിംഗർ ഷോയുടെ ആറാം സീസണിന്റെ കിരീടം നേടിയ പ്രതിഭാധനയായ ഗായിക മെറിൻ ഗ്രിഗറിയെ സ്റ്റാർ സിംഗർ ആരാധകർ ഇപ്പോഴും ഓർക്കുന്നു. ഷോയിലെ ആദ്യത്തെ 100 മാർക്ക് നേടുന്നത് മുതൽ ട്രോഫി ഉയർത്തുന്നത് വരെ, മെറിൻ ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
ആദ്യമായി ലിറ്റിൽ മാസ്റ്റേഴ്സ് 2007, പിന്നെ ഏഷ്യാനെറ്റിലെ ജൂനിയർ മ്യൂസിക് റിയാലിറ്റി ഷോ, ഐഡിയ സ്റ്റാർ സിംഗർ സീസൺ സിക്സ് വിജയി, ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോ എന്നീ നിരവധി ചാനൽ പരിപാടികളുടെ ടൈറ്റിൽ ജേതാവായാണ് മെറിൻ ഗ്രിഗറി എന്ന പാട്ടുകാരി മലയാളിമനസുകളിൽ ഇടം നേടിയത്,

റോമാക്കാർ (കുയിൽ പാടിയ), വേഗം (നീർപളുങ്കിൻ നനവ്), ഓടും രാജ ആടും റാണി (ഇത്തിരിപ്പൂ ചന്തം),തിലോത്തമ (ദീനാനുകമ്പ തൻ), ജോമോന്റെ സുവിശേഷങ്ങൾ (നോക്കി നോക്കി), 1971 അതിരുകൾക്കപ്പുറം (ദൂരെയവാണി), നീരവം (കിളികളായ് പാറുന്ന), കൈതോലച്ചാത്തൻ ( മഴയിൽ നനയും), ജോസഫ് ഉയിരിൻ നാഥനേ), സത്യം പറഞ്ഞാൽ വിശ്വാസിക്കോ (ഇല്ലിക്കൂടിനുളളിൽ), ഓർമയിൽ ഒരു ശിശിരം (കൈനീട്ടി ആരോ, പൂന്തേന്നാലിൻ), പൊറിഞ്ചു മറിയം ജോസ് (പേട പടയണ പെരുന്നാൾ), എന്റെ സാന്ത (വെള്ളിപ്പഞ്ഞി കൊട്ടിട്ടു), പുരോഹിതൻ (നസ്രത്തിൻ നാട്ടിൽ), ജാക്ക് ആൻഡ് ജിൽ ( ഇങ്കെയും ഇല്ലത്), വർത്തമാനം (സിന്ദഗി), കുഞ്ഞേൽദോ (മനസ്സു നന്നാവട്ടെ), തമ്പച്ചി (ഈറൻ തൂവാല), മാഡി (ആരീരാരം പാടുവാനേൻ), പത്താം വളവ് (ആരാധന ജീവ നാഥാ) തുടങ്ങി അനേകം സിനിമാ പാട്ടുകൾ, അനേകം ആൽബങ്ങളിലും പാടിയിട്ടുണ്ട്, 2012 മുതൽ ഇന്ത്യയിലും വിദേശത്തുമായി സജീവമായി ഗാനമേളകൾ അവതരിപ്പിക്കുന്നു.

സംഗീതജ്ഞനായ ഉസ്താദ് ഫൈയാസ് ഖാനിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.,ഗുഡ്‌നെസ് ടിവിയിലെ ദാവീദിന്റെ കിന്നാരങ്ങളിൽ ജഡ്ജിയായും ‘സ രി ഗ മാ പാ കേരളം’ എന്ന മ്യൂസിക് റിയാലിറ്റി ഷോയുടെ സെലിബ്രിറ്റി മെന്ററുമായാണ് മെറിൻ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.
ഇംഗ്ലീഷ് ലിട്രേച്ചർ പൂർത്തിയാക്കിയ കോഴിക്കോട് കാരിയായ മെറിൻ ഇപ്പോൾ പൈലറ്റായ അങ്കിത് ജോസഫിനും ഏഴ് മാസം പ്രായമുള്ള മകൾ നതാഷയ്ക്കുമൊപ്പം കൊച്ചിയിൽ സ്ഥിരതാമസമാണ്,

അനൂപ് കോവളം : അനൂപ് കോവളം എന്നറിയപ്പെടുന്ന അനൂപ് കുമാർ മലയാള സംഗീത രംഗത്തെ മികച്ച വാഗ്ദാനങ്ങളിലൊന്നാണ്, അർപ്പണബോധത്തോടെ സംഗീത രംഗത്തെ കാണുന്ന അനൂപ് ഏറ്റവും മികച്ച പ്രൊഫഷണൽ സംഗീതജ്ഞരിൽ ഒരാളാണ്. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത യാത്ര ആരംഭിച്ച അദ്ദേഹം സ്കൂൾ കാലഘട്ടത്തിൽ തന്നെ നിരവധി തവണ ‘കലാപ്രതിഭ’ പട്ടം നേടിയിട്ടുണ്ട്. അതിനുശേഷം നിരവധി റിയാലിറ്റി ഷോകളിൽ ഓർക്കസ്ട്രയെ നയിച്ചുകൊണ്ട് അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചു, ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രിയമായ സ്റ്റാർ സിംഗർ ലോകമെമ്പാടുമുള്ള അനേകം സ്റ്റേജുകളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു മൾട്ടി-ഇൻസ്ട്രുമെന്റലിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ 20 വർഷത്തിലേറെയായി ഡോ: കെ.ജെ. യേശുദാസ്, എസ്.പി ബാലസുബ്രഹ്മണ്യം, കെ. ചിത്ര, ഹരിഹരൻ തുടങ്ങിയവർക്കൊപ്പം അനേകം വേദികൾ പങ്കിട്ടിട്ടുള്ള സംഗീത സംവിധായകനും പ്രോഗ്രാമറുമാണ് ശ്രീ അനൂപ്.
ശരത്ത്, ജെറി അമൽദേവ്, ബേണി-ഇഗ്നേഷ്യസ്, എം.ജി തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെ പ്രോഗ്രാമറായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ശരത്തിന് വേണ്ടി നിരവധി റീ-റെക്കോർഡിംഗ് ജോലികൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്, നിരവധി ആൽബങ്ങൾക്ക് വേണ്ടിയും ഷോർട്ട് ഫിലിമുകൾക്കും ടെലി സീരിയലുകൾക്കും പരസ്യങ്ങൾക്കും പാട്ടുകൾക്കും റീ-റെക്കോർഡിംഗുകൾക്കുമായി ജിംഗിൾസ് രചിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്ലവേഴ്‌സ് ടിവി തുടങ്ങിയ ചാനലുകളുടെ നിരവധി റിയാലിറ്റി ഷോകളിൽ ജനപ്രിയ സാന്നിധ്യമാണ്.

ഷാജി മാവേലിക്കര, വിനോദ് കുറിയെന്നൂർ : ഹാസ്യത്തിന്റെ അപാര സാധ്യതകളുമായാണ് മാവേലിക്കര സ്വദേശി ഷാജിയും കോഴഞ്ചേരി സ്വദേശി വിനോദ് കുറിയെന്നുരും മിമിക്രി വേദികളിൽ സജീവമാകുന്നത്,ഏഷ്യാനെറ്റ്, ഫ്ളവെഴ്സ്,മഴവിൽ മനോരമ, കൈരളി, സൂര്യ, ദൂരദർശൻ തുടങ്ങി മിക്കവാറും എല്ലാ ചാനലുകളിലും ഹാസ്യ പരിപാടികൾ അവതരിപ്പിച്ചു കൊണ്ട് മലയാളിയെ കുടുകുടാ ചിരിപ്പിച്ചു കൊണ്ടാണ് ജനപ്രിയ ഹാസ്യ താരങ്ങളായി ഈ കൂട്ട് കെട്ട് മാറിയത്, അനേകം മലയാള സിനിമകളിലും ഷാജി മാവേലിക്കരയും വിനോദും അഭിനയിച്ചിട്ടുണ്ട്, ഇനിയും റിലീസാകുവാനുള്ള സിനിമകളടക്കം മലയാള സിനിമാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇവർ യൂട്യുബിലും ഫേസ്ബുക്കിലുമൊക്കെ ചാനലുകളുടെ വീഡിയോകളിൽ മില്യൺ വ്യൂസുമായാണ് ഇവർ ജന്മസുകളിൽ ഇടം നേടിയത് .


കോമഡി ഫെസ്റ്റിവൽ, ഒരു ചിരി ഇരു ചിരി ബമ്പർ ചിരി,കോമഡി സൂപ്പർ നൈറ്റ് കോമഡി കിങ്‌സ് കോമഡി സ്റ്റാർസ് തുടങ്ങി എല്ലാ മലയാളം ചാനലുകളിലും മാറിമാറി നർമം പൊതിഞ്ഞ തമാശകളുമായി ഇവർ മലയാളക്കരയിലെ പ്രേക്ഷകമനസുകളെ കീഴടക്കിയത്, ചിരിച്ചു തീരും മുൻപേ അടുത്ത കൗണ്ടറുമായി വീണ്ടും ചിരിപ്പിക്കുന്ന ഷാജിയും വിനോദും കൂടി സിനി സ്റ്റാർ നൈറ്റ് 23 യിൽ ചേരുമ്പോൾ ഇതൊരു മികച്ച ഷോ ആകുമെന്നതിൽ സംശയമൊന്നുമില്ല

കലാഭവന്‍ സതീഷ് – ശബ്ദാനുകരണ കലയില്‍ അതികായന്മാര്‍ അരങ്ങു വാഴുന്നിടത്തേക്കാണ് തന്റെതായ ട്രാക്കിലൂടെ കലാഭവന്‍ സതീഷ് മുന്നേറുന്ന ത്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവത്തില്‍ 10 മിനിറ്റ് കൊണ്ടു 101 പേരുടെ ശബ്ദം തുടര്‍ച്ചയായി അനുകരിച്ചപ്പോഴാണ് സതീഷിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീടു ഫ്‌ളവേഴ്‌സ് ടിവിയുടെതന്നെ ഇന്‍ഡ്യന്‍ ഫിലിം അവാര്‍ഡില്‍ 15 മിനിറ്റില്‍ 202 പേരുടെ ശബ്ദം അവതരിപ്പിനും ഈ യുവകലാകാരനു സാധിച്ചു. മിനിസ്‌കിനില്‍ നിന്നും യൂട്യൂബിലെത്തി യപ്പോള്‍ 6 മില്യണ്‍ വ്യൂവേഴ്‌സിലധികമാണ് ആ പ്രോഗ്രാം നേടിയത്.

നൂറ്റൊന്നു പേരും ഞാനും എന്ന ശ്രീകണ്ഠന്‍ നായരുടെ മിമിക്രിക്കാരോടൊത്തുള്ള പ്രോഗ്രാം കണ്ടപ്പോഴാണ് തനിക്ക് ഇത്തരമൊരു അവതരണ ശൈലി മനസില്‍ തോന്നിയെതെന്നു സതീഷ് പറയുന്നു. ആറു സെക്കന്‍ഡു കൊണ്ട് പിക്ചര്‍ മാറിമറയുന്ന സമയത്ത് ശബ്ദാനുകരണം നടത്താം എന്നു പ്ലാന്‍ ചെയ്തു. ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു പ്രോഗ്രാം ചെയ്യുന്നത്. ഇതില്‍ സിനിമാതാരങ്ങള്‍ മാത്രമല്ല സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവരുണ്ട്. സതീഷ് അനുകരിച്ചവരുടെ കൂട്ടത്തില്‍ ഒ.എന്‍.വിയും കുഞ്ഞുണ്ണി മാഷുമൊക്കെയുണ്ടായിരുന്നു.

202 പേരുടെ ശബ്ദം അനുകരിച്ചപ്പോള്‍ കായിക താരങ്ങളും ഗായകരു മൊക്കെയെത്തി, ലാലേട്ടന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അറുപതിനായിരത്തോളം ജനങ്ങളുടെ മുന്നില്‍ ലൈവായി പ്രോഗ്രാം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നുവെന്നാണ് ഈ കലാകാരന്‍ പറയുന്നത്. എട്ടാം ക്ലാസു മുതലാണ് സതീഷ് മിമിക്രി ചെയ്യാന്‍ തുടങ്ങുന്നത്. സ്‌കൂളിലും ആലത്തൂര്‍ എസ്.എന്‍ കോളേജിലും പഠിക്കുന്ന സമയത്ത് വിവിധ മത്സരങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ നേടി. മിമിക്രിയെ പ്രൊഫഷനാക്കി തുടങ്ങുന്നത് 18 വയസു മുതലാണ്. തിരുവനന്തപുരത്ത് ഒരു സമിതിയില്‍ തുടങ്ങി പിന്നീടു മൂന്നര വര്‍ഷത്തോളം കലാഭവന്റെ മിമിക്‌സ് പരേഡിലും കലാസന്ധ്യയിലും സജീവ സാന്നിധ്യമായി. മനോജ് ഗിന്നസിന്റെ കൊച്ചിന്‍ നവോദയയിലും പ്രവര്‍ത്തിച്ചതിനു ശേഷമാണ് വണ്‍മാന്‍ ഷോയിലേക്കു കടക്കുന്നത്. ഉണ്ണി മേനോന്‍, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ മ്യൂസിക് പ്രോഗ്രാമില്‍ സതീഷിന്റെ വണ്‍മാന്‍ ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.

സിനിമയ്ക്കുവേണ്ടിയും ഡബ്ബു ചെയ്യുന്നുണ്ട്. റിലീസായ ‘അങ്ങനെ ഞാനും പ്രേമിച്ചു’ എന്ന ചിത്രത്തിന്റെ തുടക്കത്തിലുള്ള നരേഷന്‍ ചെയ്തത് ഇദ്ദേഹമാണ്. സപ്തമശ്രീ തസ്‌കരാഹ എന്ന സിനിമയുടെ തൃശ്ശൂര്‍ സ്ലാങ് മുഴുവന്‍ പറഞ്ഞു കൊടുക്കുകയും ആ ചിത്രത്തില്‍ ചില കഥാപാത്രങ്ങള്‍ക്കു ശബ്ദം കൊടുക്കുകയും ചെയ്തിരുന്നു. ഡോക്യുമെന്ററി, ടെലിഫിലം തുടങ്ങിയവയ്ക്കും വോയിസ് ഓവര്‍ ചെയ്യാറുണ്ട്. പിന്നെ ടിവി ഷോയ്ക്കു ശേഷം ജയറാമേട്ടനും സംവിധായ സിദ്ധിഖ് സാറും സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധറുമൊക്കെ വിളിച്ച് അഭിനന്ദിച്ചത് ഏറെ സന്തോഷം നല്‍കി. പിഷാരഡി, സാജന്‍ പള്ളുരുത്തി, ധര്‍മ്മജന്‍ തുടങ്ങിയവരും നേരിട്ടു വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. സതിഷ് വാചാലനാകുന്നു. 20 വര്‍ഷത്തിലധികമായി ഈ മേഖലയിലുണ്ടെങ്കിലും കോമഡി ഉത്സവം ചെയ്തപ്പോഴാണ് കൂടുതല്‍ പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.

സോഫിയാ കലാമണ്ഡലം : നൃത്തമെന്നത് സോഫിയയ്ക്ക് ഒരു ജീവിതചര്യയാണ്, കലാമണ്ഡലത്തിൽ നിന്ന് ഡിപ്ലോമയും ബിരുദവുമെടുത്ത് ജീവിതം നൃത്തത്തിനായി മാത്രം ഉഴിഞ്ഞു വച്ചിരുന്ന സോഫിയ കലാമണ്ഡലം,
ഒട്ടനേകം വിദ്യാർത്ഥി ഗണങ്ങളുമായി നർത്തകി എന്ന് മാത്രമറിയപ്പെടാൻ ആഗ്രഹിച്ചിരുന്ന സോഫിയാ കലാമണ്ഡലം എന്നറിയപ്പെടുന്ന സോഫിയ സുദീപ് ഇടയ്ക്ക് ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു, നൃത്തമറിയാവുന്ന ഒരാൾ വേണമെന്നതിനാൽ മാത്രം ആ സിനിമയിൽ എത്തിപ്പെട്ടു, ഒരു സമാന്തര സിനിമയായിരുന്നു അത്, കെ.പി. കുമാരന്റെ ‘തോറ്റം’ എന്ന സിനിമ, വടക്കൻപുരാവൃത്തമായ പൂമാതൈ പൊന്നമ്മയുടെ കഥയായിരുന്നു ‘തോറ്റം’. പൂമാതൈയുടെ വേഷമായിരുന്നു സോഫിയയ്ക്ക്. എം.ആർ. ഗോപകുമാർ, ശിവജി തുടങ്ങിയവരും സിനിമയിലുണ്ട്.

കാവും തെയ്യവും തിറയുമൊക്കെ പശ്ചാത്തലത്തിൽ വരുന്ന ചിത്രം ദേശീയപുരസ്‌കാരത്തിന്റെ അവസാന റൗണ്ട് വരെ എത്തിയിരുന്നു, നൃത്തമറിയുന്ന ഒരാൾ തന്നെ വേണമായിരുന്നു ആ വേഷം അഭിനയിക്കുവാൻ, സിനിമയെക്കുറിച്ച് അന്ന് വലിയ ധാരണകളൊന്നുമില്ലെങ്കിലും അഭിനയിച്ചു തുടങ്ങിയപ്പോൾ അപരിചിതത്വമൊന്നും സോഫിയയ്ക്ക് തോന്നിയില്ല, നൃത്തമായിരുന്നു എന്നും സോഫിയയുടെ പ്രാണൻ, അതുകൊണ്ട് സിനിമയുടെ നിറക്കൂട്ടുകൾ അത്ര വലുതായി ആകർഷിച്ചില്ല. നല്ല വേഷങ്ങളിലേക്ക് ഇടയ്‌ക്ക് വിളി വന്നെങ്കിലും സ്വീകരിച്ചില്ല, നൃത്തം മാത്രമായിരുന്നു മനസ്സിൽ, നൃത്താവതരണത്തിന്റെ തിരക്കുള്ള നാളുകളായിരുന്നു പിന്നീട്.

ചില ഇടവേളകളിൽ സിനിമയും സീരിയലുകളും ചെയ്യുകയുണ്ടായി, കലാഭവൻ മണിയുടെ കരുമാടിക്കുട്ടൻ, മീനത്തിൽ താലികെട്ട്, അണുകുടുംബം ഡോട്ട് കോമിൽ നാദിർഷയുടെ ജോഡി ആയും വേഷമിട്ടു, ഏഷ്യനെറ്റിലെ സ്വരരാഗം, സൂര്യ ടി.വിയിലെ ലാലു അലക്‌സ് അഭിനയിച്ച അവർ ബിലോവ്ഡ് പപ്പ, ശ്രീകുമാരൻ തമ്പിയുടെ ബന്ധുവാര്, ശത്രുവാര്, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്‌തു.
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ തന്നെ കലാമണ്ഡലത്തിൽ ഡിപ്ളോമ പഠനത്തിന് ചേർന്നു. കലാമണ്ഡലം സർവകലാശാലയായപ്പോൾ അവിടെ നിന്നും മോഹിനിയാട്ടത്തിൽ ബിരുദവുമെടുത്തു. കൊച്ചിയിൽ സോഫിയ സ്വന്തമായി നടത്തുന്ന ഡാൻസ് സ്കൂളാണ് “സമർപ്പൺ” . മിക്കവാറും ഡാൻസ് പ്രോഗ്രാമുകളുമായി നൃത്ത രംഗത്തും സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് സോഫിയ.

എബ്രഹാം തച്ചേരിൽ : മലയാളത്തിലെ പ്രമുഖ ചാനലുകളുടെ എന്റർടൈൻമെന്റ് പ്രോഗ്രാമുകളുടെയും സ്ക്രിപ്റ്റ് റൈറ്റർ ആയി അനേകം വർഷങ്ങളായി രംഗത്തുള്ള എബ്രഹാം തച്ചേരിൽ ആണ് സിനി സ്റ്റാർ നൈറ്റ് 23 യുടെ ഡയറക്ടർ, ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്‌ളവേഴ്‌സ്, അമൃത ടിവി തുടങ്ങി ഒട്ടനേകം ചാനലുകളിലെ കോമഡി സ്റ്റാർസ് സീസൺ വൺ, കോമഡി ഫെസ്റ്റിവൽ, ചിരിമ, തകർപ്പൻ കോമഡി, കോമഡി സൂപ്പർ നൈറ്റ്, കോമഡി മാസ്റ്റേഴ്സ് തുടങ്ങി അനേകം ജനപ്രിയ പരിപാടികളുടെ സ്‌കിറ്റ് ഗ്രൂമർ കൂടിയായ എബ്രഹാം തച്ചേരിൽ അനേകം സ്റ്റേജ് ഷോകളും ഡയറക്റ്റ് ചെയ്തിട്ടുണ്ട്, സംഗീതത്തിനും നൃത്തത്തിനും കോമഡിക്കുമൊക്കെ പ്രാധ്യാന്യം കൊടുത്തുകൊണ്ടാണ് ഈ ഷോ ചിട്ടപ്പെടുത്തുന്നതെന്നും അമേരിക്കൻ മലയാളിജകൾക്ക് ഇതൊരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കുമെന്നും എബ്രഹാം തച്ചേരിൽ പറഞ്ഞു,

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക – ജോസഫ് ഇടിക്കുള – 201-421-5303. ബോബി വർഗീസ് – 201-669-1477.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments