നേര്‍കാഴ്ച ലേഖകന്‍
മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പോസ്‌തോലിക് കൊട്ടാരത്തിലെ ദേവാലയമായ സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലേയ്ക്ക് ലോകം മിഴിനട്ടിരിക്കെ, ഇന്നലെ വ്യാഴാഴ്ച രാത്രി 9-40-ഓടെ അതിന്റെ ചിമ്മിനിയിലൂടെ വെളുത്ത പുക രുതിയ മാര്‍പാപ്പയുടെ വരവറിയിച്ചുകൊണ്ട് പരന്നൊഴുകി. ഉടന്‍ തന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാലിലെത്തിയ കര്‍ദിനാള്‍ പ്രോട്ടോ ഡീക്കന്‍ ഡൊമിമിക് മാംബേര്‍ട്ട് സുപ്രധാനമായ ആ പ്രഖ്യാപനം നടത്തി…”ബമേബൂസ് പാപ്പാം…”, നമുക്ക് പാപ്പായെ ലഭിച്ചിരിക്കുന്നു.
ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പ, വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി, 140 കോടി വിശ്വാസികളുടെ ആത്മീയ നേതാവ്…കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോ. ‘ലിയോ പതിനാലാമന്‍’ എന്നായിരിക്കും ഇനി അദ്ദേഹം അറിയപ്പെടുക. ഔദ്യോഗിക പ്രഖ്യപനം വന്നതോടെ പുതിയ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയിലെത്തി വിശ്വാസ സഹസ്രങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട്, ”സംവാദത്തിലൂടെ, കൂടിക്കാഴ്ചയിലൂടെ പാലങ്ങള്‍ പണിയുക. എല്ലായിപ്പോഴും സമാഘാനത്തില്‍ വര്‍ത്തിക്കുക…” എന്ന തന്റെ ആദ്യത്തെ അനുഗ്രഹ സന്ദേശം നല്‍കി.
സിസ്റ്റീന്‍ ചാപ്പലില്‍ മെയ് ഏഴാം തീയതി വൈകുന്നേരം ആരംഭിച്ച കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിനമാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെയും അദ്ദേഹത്തിന്റെ തൊട്ട് മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും വോട്ടെടുപ്പിന്റെ രണ്ടാം ദിവസത്തില്‍ തന്നെ മാര്‍പ്പാപ്പമാരായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ 13-ാം നൂറ്റാണ്ടില്‍ ക്ലെമന്റ് ആറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയത്. 1006 ദിവസം നീണ്ട കോണ്‍ക്ലേവായിരുന്നു അത്.
മാര്‍പാപ്പ കാലം ചെയ്ത അന്നുതന്നെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത ചരിത്രവുമുണ്ട്. 1274-ന് മുമ്പാണിതത്രേ. ഒരു മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് പത്ത് ദിവസത്തെ ദുഖാചരണ ചട്ടം നിലവില്‍ വന്നതിന് ശേഷം ഏറ്റവും വേഗം തിരഞ്ഞെടുക്കപ്പെട്ട മാര്‍പാപ്പ ജൂലിയസ് രണ്ടാമനാണ്. 1503-ല്‍ കോണ്‍ക്ലേവ് തുടങ്ങി മണിക്കൂറിനുള്ളില്‍ തന്നെ ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പയായി.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവുമടുത്ത ആളാണ് മിതവാദിയായ ലിയോ പതിനാലാമന്‍. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ഈ 69-കാരന്‍. ആഗോള ശക്തിയെന്ന അമേരിക്കയുടെ പദവി കാരണം അവിടെ നിന്ന് ഒരു മാര്‍പാപ്പ വരുന്നതിനെ വര്‍ഷങ്ങോളം വത്തിക്കാന്‍ എതിര്‍ത്തിരുന്നു. പക്ഷേ ഷിക്കഗോയില്‍ ജനിച്ചു വളര്‍ന്ന കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോ മാര്‍പാപ്പയായതേടെ ആ എതിര്‍പ്പ് ഇല്ലാതായിരിക്കുന്നു.
1955 സെപ്തംബര്‍ 14-മാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോ ഷിക്കാഗോയില്‍ ജനനിച്ചത്. ഫ്രഞ്ച്-ഇറ്റാലിയല്‍ വംശജനായ ലൂയി മരിയസ് പ്രോവോയുടെയും സ്പാനീഷ് വംശജയായ മല്‍ഡ്രൈവ് മാര്‍ട്ടിനെസിന്റെയും മകനാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ എഴുത്തിലുള്ള അഗാധമായ താല്പര്യം പ്രകടിപ്പിച്ചു. 1977-ലാണ് അഗസ്റ്റീനിയന്‍ നോവിഷ്യേറ്റില്‍ ചേരുന്നത്. 1981-ല്‍ വ്രതവാഗ്ദാനം. 1982ല്‍ വൈദികനായി.
വില്ലനോവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബാച്ച്ലര്‍ ഓഫ് സയന്‍സ്, ഷിക്കാഗോയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്സ്, റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ കോളജില്‍നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കി. ‘അഗസ്തീനിയന്‍ സന്യാസ സഭയില്‍ ഒരു അധികാരിയുടെ ഉത്തരവാദിത്വം എങ്ങനെ നിര്‍വഹിക്കണം’ എന്നതിലായിരുന്നു ഡോക്ടറല്‍ പ്രബന്ധം. 1985-ലാണ് ഫ്രാന്‍സിസ് പ്രെവോ പെറുവില്‍ മിഷനറിയായെത്തുന്നത്. ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് 1987-ല്‍ വീണ്ടും അമേരിക്കയില്‍. ശേഷം, പത്തുവര്‍ഷത്തോളം വീണ്ടും പെറുവില്‍ സെമിനാരി അധ്യാപകനായും, ഇടവക വൈദികനായും, സെമിനാരി റെക്ടറായും, സഭാ കോടതയില്‍ ജഡ്ജിയായും സേവനം ചെയ്തു.
1999-ല്‍ ഷിക്കാഗോയില്‍ തിരിച്ചെത്തി പ്രൊവിന്‍ഷ്യാല്‍ പ്രയോര്‍ ആയി. ശേഷം രണ്ടുവര്‍ഷത്തിനുശേഷം 2013 വരെ അഗസ്തീനീയന്‍ സഭയുടെ പ്രയോര്‍ ജനറലായി നീണ്ട രണ്ടു ടേമുകള്‍. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ, പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചപ്പോള്‍ ഫ്രാന്‍സിസ് പ്രെവോ അവിടേക്ക് പോവുകയും 2015-ല്‍ മെത്രാനായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 2018 മുതല്‍ 2023 വരെ പെറുവിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായി. രാഷ്ട്രീയ അന്തരീഷം വളരെ കലുഷിതമായ ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്ക് ചെയ്ത നന്മകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2023 ജനുവരി മാസത്തിലാണ് ഫ്രാന്‍സിസ് പാപ്പ ലോകമെങ്ങുമുള്ള മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന ചുമതലയുള്ള റോമിലെ ഡികാസ്റ്ററിയുടെ പ്രീഫെക്ട് ആയി ഫ്രാന്‍സിസ് പ്രെവോയെ നിയമിക്കുന്നത്. 2023, സെപ്തംബര്‍ 30-നാണ് ഫ്രാന്‍സിസ് പാപ്പ, ആര്‍ച്ച് ബിഷപ്പ് റോബര്‍ട്ട് പ്രെവോയെ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍, ”മെത്രാന്‍ തന്റെ സ്വന്തം രാജ്യത്ത് ഒരു രാജകുമാരനെപ്പോലെ ഇരിക്കുകയല്ല വേണ്ടത്…” യാത്രചെയ്യാനും ആളുകളുമായി ഇടപഴകുവാനും പ്രശ്നങ്ങളില്‍ ഇറങ്ങിച്ചെന്ന് ഇടപെടാനുമുള്ള സന്നദ്ധത അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചിരുന്നു. സഭയുടെ കാഴ്ചപ്പാടുകള്‍ കലര്‍പ്പില്ലാതെ പറയുവാനും നിലപാടെടുക്കുവാനും മടിയില്ലാത്ത ഒരു വ്യക്തിയായി പലരും അദ്ദേഹത്തെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ലിയോ പതിനാലാമന്‍ പാപ്പയുടെ വിളിയും നിയോഗവും ദൈവാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ അനുഗ്രഹപ്രദമായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ലോക സമാധാനത്തിന്റെ വക്താവായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലഘട്ടം ആഗോള കത്തോലിക്കാ സഭയുടെ പരിവര്‍ത്തനത്തിന്റെ ചരിത്രകാലമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളിലും യാഥാസ്ഥിതികരുടെ നെറ്റി ചുളിഞ്ഞു. എങ്കിലും എതിര്‍പ്പുകള്‍ തരണം ചെയ്ത് തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് സാധിച്ചു. പോപ്പ് ഫ്രാന്‍സിസ് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെയും സമീപനങ്ങളുടെയും നിലനില്‍പ്പും പുതിയ മാര്‍പാപ്പയുടെ നിലപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്.