പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി :കളി അവസാനിച്ചതിനുശേഷം കളിക്കളത്തിനു പുറത്തുവച്ച് കുട്ടികൾക്കു വേണ്ടി പ്രാർഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയിൽ നിന്നും പിരിച്ചു വിട്ട വാഷിങ്ടൻ ഹൈസ്കൂൾ ഫുട്ബോൾ കോച്ചിനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി. സ്കൂൾ അധികൃതരുടെ നടപടി വ്യക്തികൾക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് 6 ജഡ്ജിമാർ വിധിയെഴുതിയപ്പോൾ 3 പേർ വിയോജനകുറിപ്പ് എഴുതി.
ജൊ കെന്നഡി 2008 മുതൽ 2015 വരെ ബ്രിമെർട്ടൻ സ്കൂൾ ജൂനിയർ വാഴ്സിറ്റി ഹെഡ് കോച്ചും, വാഴ്സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്നു. കളി കഴിഞ്ഞതിനുശേഷം കളിക്കളത്തിന് പുറത്തു ജൊ പ്രാർഥിക്കുക പതിവായിരുന്നു. ക്രമേണ ഈ പ്രാർഥനയിൽ കുട്ടികളും പങ്കുചേർന്നു.ഇത് നിർത്തണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

തത്ക്കാലം നിറുത്തിയെങ്കിലും ജൊ പ്രാർഥന വീണ്ടും ആരംഭിച്ചു. ജൊ വീണ്ടും പ്രാർഥിക്കാനാരംഭിച്ചതു കളിക്കളത്തിനകത്താണ്. തുടർന്ന് സ്കൂൾ അധികൃതർ നൽകിയ മുന്നറിയിപ്പുകള്‍ ജൊ അവഗണിച്ചു. സ്കൂൾ അധികൃതർ ജൊയെ അവധിയിൽ പോകുന്നതിനു നിർബന്ധിച്ചു. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു ഇത്. ഇതിനെതിരെയാണ് ജൊ കോടതിയെ സമീപിച്ചത്.
ജൊ നടത്തിയ പ്രാർഥന യാതൊരു വിധത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ജോലിയിൽ നിന്നും പിരിച്ചു വിടുന്നതിനു കാരണം കാണിച്ചിട്ടില്ലെന്നും പ്രതിയുടെ അറ്റോർണി കോടതിയിൽ ചൂണ്ടികാട്ടി.