പി പി ചെറിയാൻ
ഡാലസ് : ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജങ്കിൻസിന് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് തൻ പോസിറ്റീവായതെന്നും, വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പൂർണ്ണമായി മാറി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കുകയുള്ളുവെന്നും ജങ്കിൻസ് ട്വീറ്റിൽ പറയുന്നു. രണ്ട് അടിസ്ഥാന ഡോസും, തുടർന്ന് രണ്ടു ബൂസ്റ്റർ ഡോസും സ്വീകരിച്ചിരുന്നതായി ജങ്കിൻസ് വെളിപ്പെടുത്തി. വാക്സിനേഷനാണ് എന്നെ കൂടുതൽ സംരക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു.
ഡാലസിൽ കഴിഞ്ഞ രണ്ടുമാസമായി കോവിഡ് കേസുകൾ വർധിക്കുകയാണ്. ജൂലൈ ആദ്യവാരം 58 ശതമാനം വർധനവാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തപ്പെട്ടത്.
ജൂലൈ 8 മുതൽ 15 വരെ 28.9 ശതമാനം വർധനവാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ ഉണ്ടായിരിക്കുന്നത്. ഡാലളസിലെ 74 ശതമാനം പേർക്കും വാക്സീൻ രണ്ടു ഡോസ് ലഭിച്ചുവെങ്കിലും ഇതിൽ 24 ശതമാനം മാത്രമാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാത്തതാണ് രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കിയതെന്ന് കൗണ്ടി അധികൃതർ പറയുന്നു.