ന്യൂയോര്‍ക്ക്: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ്-1 വീണ്ടും മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെയാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് നാസ അറിയിച്ചു. ഇന്ന് രാത്രി 11.47ന് വിക്ഷേപണം നടത്താനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്.
തകരാര്‍ മൂലം ആഗസ്റ്റ് 29ന്റെ വിക്ഷേപണം ഇന്നത്തേക്ക് മാറ്റിയിരുന്നു. റോക്കറ്റിന്റെ 4 കോര്‍ സ്‌റ്റേജ് എഞ്ചിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വിക്ഷേപണത്തിന് മുമ്ബായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എഞ്ചിനുകളും എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു എഞ്ചിനില്‍ ഇത് പറ്റിയില്ല. ഇതിനെ തുടര്‍ന്നാണ് അന്ന് വിക്ഷേപണം മാറ്റിയത്.
മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്.) റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നടക്കേണ്ടിയിരുന്നത്.
നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റര്‍ ഉയരമുള്ള എസ്.എല്‍.എസ്. ശീതീകരിച്ച 10 ലക്ഷം ഗാലന്‍ ഹൈഡ്രജനും ഓക്‌സിജനുമാണ് ഇതിലെ ഇന്ധനം.
ആര്‍ട്ടെമിസ്-1 എന്നു വിളിക്കുന്ന ഈ ദൗത്യത്തില്‍ മനുഷ്യരെ അയക്കുന്നില്ല. മനുഷ്യന് പകരം സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആണ് ആർട്ടിമിസ് വണ്ണിലുണ്ടാവുക. 46 ടൺ ഭാരമുള്ള റോക്കറ്റിൽ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂൾ ഉള്ളിൽ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാൻ പോവുക. വിക്ഷേപണത്തിന് ശേഷം 8 മുതൽ 14 ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഈ റോക്കറ്റ് എത്തും