വാഷിങ്ടൺ: അമേരിക്കയിൽ അക്രമിയുടെ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസിലെ മെയ്ൻ സംസ്ഥാനത്തെ ലെവിസ്റ്റണിലുണ്ടായ വെടിവയ്പ്പിൽ അറുപതോളം പേർക്ക് പരിക്കേറ്റു. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.
ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു ചിത്രം അധികൃതർ പുറത്തുവിട്ടു. തോക്കേന്തിയ ഒരു യുവാവിന്റെ ചിത്രമാണിത്. അതേസമയം, ഇയാളേക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ല. അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നും പൊലീസ് പ്രദേശത്തെ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതര്‍ സംഭവത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 2022 മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.