മലയാളഭൂമി ശശിധരൻനായർ
കൊച്ചി: ഗുഡ്സ് ആൻഡ് സർവീസസിനെപ്പറ്റി (ജിഎസ്ടി) കൃത്യമായ അറിവും അതേക്കുറിച്ച് വിദഗ്ദ്ധ ഉപദേശം നൽകാൻ ചാർട്ടേഡ് അക്കൗണ്ടന്റ്മാരും ടാക്സ് വിദഗ്ദ്ധരും എപ്പോഴും ലഭ്യമായ ഏറ്റവും സമ്പത്തുള്ള മലയാള സിനിമ അഭിനേതാക്കളുടെ സംഘടനായായ അമ്മ പലവട്ടം നോട്ടീസ് വന്നിട്ടും 4 കോടി 36 ലക്ഷം അടക്കാതെ ഉരുണ്ടു കളിക്കുന്നു. ജിഎസ്ടി ഇന്റലിജിൻസ് വിഭാഗം നൽകിയ വിവരമാണിത്.
2017 ജൂൺ 1 ന് ഇന്ത്യയിൽ ജിഎസ്ടി നിലവിൽ വന്നു. ഓൺലൈനിൽ അഞ്ചു മിനിറ്റിൽ സൗജന്യമായി ജിഎസ്ടി രജിസ്ട്രേഷൻ നടത്തി നമ്പർ കരസ്ഥമാക്കാവുന്നതാണ്. എന്നാൽ അമ്മ സംഘടനയുടെ പ്രവർത്തനം ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലായതിനാൽ ജിഎസ്ടി അടക്കേണ്ടതില്ലെന്നു ആരൊക്കെയോ പറഞ്ഞത് അതേപടി വിശ്വസിച്ചോ അതോ അത് എളുതര മെന്ന് കരുതിയിട്ടോ എന്തോ 2022 സെപ്റ്റംബർ വരെ ജി എസ്ടി രജിസ്ട്രേഷൻ എടുത്തിരുന്നില്ല. ഗുരുതരമായ വീഴ്ചയാണിത്.
അമ്മയിൽ ആജീവാനന്ത അംഗത്വത്തിന് ഇപ്പോൾ ഈടാക്കുന്നത് 2 ലക്ഷം രൂപയാണ്.
2017 ജൂൺ 1 മുതൽ 2022 സെപ്റ്റംബർ വരെ സ്റ്റേജ് ഷോ, ഡോണേഷൻ, അംഗത്വഫീസ് എന്നിവയിൽ നിന്നെല്ലാം അമ്മ 15 കോടിയിലധികം രൂപ സ്വരൂപിച്ചെന്ന് ജിഎസ്ടി ഇന്റലിജിൻസ് വിഭാഗം കണ്ടെത്തി.
വിദേശരാജ്യങ്ങളിൽ നടത്തിയ താരനിശകൾ അടക്കമുള്ള വരുമാനം, സംഭാവനകൾ, അംഗത്വഫീസ് എന്നിവയുടെയെല്ലാം വിശദവിവരങ്ങൾ കോഴിക്കോട്ടെ ജിഎസ്ടി ഇന്റലിജിൻസ് വിഭാഗം ശേഖരിച്ചിരുന്നു. ഇതേത്തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഓഫീസിൽ വിളിച്ചു വരുത്തി അമ്മ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതാണെന്നും എത്രയും പെട്ടെന്ന് ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത് ഇതുവരെ അടക്കാനുള്ള തുക അടക്കാനും നോട്ടീസ് കൊടുത്തു.
ഇതിന്റെ ഫലമായി സെപ്റ്റംബറിൽ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്ത് അമ്മ നമ്പർ എടുത്തു. 45 ലക്ഷം രൂപ ജിഎസ്ടി ഇനത്തിൽ അടക്കുകയും ചെയ്തു. രണ്ടു മാസം കഴിഞ്ഞിട്ടും ബാക്കി തുക അടക്കാഞ്ഞപ്പോൾ നവംബറിൽ ബാക്കിയുള്ള 4 കോടി 36 ലക്ഷം രൂപ എളുപ്പം അടക്കാൻ പറഞ്ഞ് നവംബർ 15 ന് നോട്ടീസ് കൊടുത്തു.
ഈ നോട്ടീസ് ലഭിച്ചിട്ട് ഇപ്പോൾ ഏകദേശം രണ്ടു മാസം ആകുന്നു. ഇതു വരെ അമ്മ നികുതി അടച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അമ്മക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം.
നോട്ടീസ് നൽകി 30 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ റവന്യു റിക്കവറിയിലേക്ക് നീങ്ങാനാണ് ജിഎസ്ടി വകുപ്പ് ആലോചിക്കുന്നതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നറിയാൻ കഴിഞ്ഞു.
2018 ലെ പ്രളയത്തിന് ശേഷം വിവിധ സ്റ്റേജ് ഷോകളിലൂടെ ആറര കോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയുണ്ടായി. അതിന് 100% നികുതിയിളവ് ജിഎസ്ടി വകുപ്പ് നൽകുകയുണ്ടായി.