കൊച്ചി∙ സിനിമയിൽ ഒരേ ജോലി ചെയ്യുന്നവർക്കു സ്ത്രീ–പുരുഷ വിവേചനമില്ലാതെ തുല്യ വേതനത്തിന് അർഹതയുണ്ടെന്നു മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി. എല്ലാവരും ചെയ്യുന്നത് ഒരേ ജോലി തന്നെയാണ്. വിവേചനം കാട്ടേണ്ട ആവശ്യമില്ല. താൻ വലിയ ശമ്പളം വാങ്ങാറില്ല എന്നുള്ളതു കൊണ്ടു തന്നെ അതു കുറയ്ക്കേണ്ട കാര്യമില്ലെന്നും അപർണ പറഞ്ഞു.
ദേശീയ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു കൊച്ചിയിൽ എത്തിയതായിരുന്നു അപർണ. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയാറാണ്. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. ലിംഗസമത്വം പോലെയുള്ള ലക്ഷ്യങ്ങളിലേക്കെത്താൻ അത് അനിവാര്യമാണ്.
സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. സിനിമയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു പ്രവർത്തിക്കാൻ ഒട്ടേറെ പേർ വരുന്നു എന്നത് ആശ്വാസമാണ്. മേക്കപ് കലാകാരിക്കു സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെന്നും അപർണ പറഞ്ഞു.