അഭിനയജീവിതത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് 37 കാരനായ ബോളിവുഡ് നടൻ വിക്രാന്ത് മാസി.‘ട്വല്‍ത്ത് ഫെയില്‍’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിലുള്ള ഞെട്ടലിലാണ് നടന്റെ ആരാധകർ. ‘ദി സബർമതി റിപ്പോർട്ട്’ ആണ് നടന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.‘സീറോ സെ റീസ്റ്റാർട്ട്’ പോലുള്ള സിനിമകൾ താരത്തിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തിൽ ചെയ്യാൻ ഒരുപാട് റോളുകൾ ബാക്കിയാണെന്ന് കൂട്ടിച്ചേർത്തു.ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ കുറിച്ചു. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന ചിത്രങ്ങൾ എന്നാണ് നടന്റെ വെളിപ്പെടുത്തൽ.
വിക്രാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ‘ഹലോ, കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് പോകുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ. ഒപ്പം ഒരു നടൻ എന്ന നിലയിലും. അതിനാൽ, 2025-ൽ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു ‘.
വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന ഈ സമയത് ഇതുപോലൊരു തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ആരാധകർ പറയുന്നു. പലരും നടന്റെ തീരുമാനത്തിന് ഒരു പുനർചിന്തയുടെ ആവിശ്യകത ചുണ്ടി കാട്ടുന്നു.
ടെലിവിഷൻ താരമായാണ് വിക്രാന്ത് മാസി തന്റെ കരിയർ ആരംഭിക്കുന്നത്. ധരം വീർ, ബാലിക വധു തുടങ്ങിയ സീരിയലുകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ താരമായിരുന്നു വിക്രാന്ത് മസി. പിന്നീട് രൺവീർ സിംഗ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഛപാക്കിൽ മിർസാപൂർ എന്ന ക്രൈം ത്രില്ലർ വെബ് സീരീസിലെ ബബ്ലു പണ്ഡിറ്റിന്‍റെ വേഷം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. വിദു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത്ത് ഫെയില്‍ കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. 2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ് സബർമതി റിപ്പോർട്ടാണ് അവസാനം റിലീസായ ചിത്രം.