പത്തനംതിട്ട : പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ കൂട്ട പീഡനത്തിനിടയാക്കിയ സംഭവത്തില്‍ ചില പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നതായി സൂചന. ഇവരെ നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഇവരെ നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും. ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്‌ഐആറുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
13 -ാം വയസുമുതല്‍ അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. വിശദമായ അന്വേഷനണം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവില്‍ ആകെ 28 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പ്രതികളില്‍ പലരും പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് ഇയാല്‍ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെച്ചെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍ പീഡനം. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പ്രതികളില്‍ പലരും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ചൂഷണത്തിനിരയാക്കിയന്നും പോലീസ് പറയുന്നുണ്ട്.
പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്.