മാവേലിക്കര: അച്ഛനെ കൊന്ന് കുളത്തില്‍ തള്ളിയ കേസില്‍ മകളും കാമുകനും അടക്കം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും.
ഒന്നാംപ്രതി കൃഷ്ണപുരം ഞക്കനാല്‍ മണപ്പുറത്ത് വീട്ടില്‍ റിയാസ് (37), രണ്ടാംപ്രതി റിയാസിന്‍റെ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂര്‍കോണം രതീഷ് ഭവനത്തില്‍ രതീഷ് (38), മൂന്നാംപ്രതിയും ഒന്നാം പ്രതിയുടെ കാമുകിയും കൊല്ലപ്പെട്ട ശശിധര പണിക്കരുടെ മൂത്തമകളുമായ ശ്രീജമോള്‍ (36) എന്നിവര്‍ക്കാണ് മാവേലിക്കര അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
2013 ഫെബ്രുവരി 23നാണ് ആലപ്പുഴ ചുനക്കര ലീലാലയം വീട്ടില്‍ സ്വദേശിയും തിരുവല്ല തുകലശേരിയിലെ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനുമായ ശശിധര പണിക്കാരെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ചാരുംമൂട്ടിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീജ മോളും സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനായ റിയാസും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. റിയാസ് തൊഴില്‍ തേടി വിദേശത്ത് പോയപ്പോള്‍ ശ്രീജ മോളും തന്നോടൊപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തും തമ്മിലുള്ള വിവാഹം നടന്നു.
എന്നാല്‍, തുടര്‍ന്നും ശ്രീജ മോളും റിയാസും തമ്മിലുള്ള ബന്ധം തുടര്‍ന്നു പോന്നു. ഇതേതുടര്‍ന്ന് ശ്രീജയില്‍ നിന്നും ശ്രീജിത്ത് വിവാഹമോചനം നേടി.
ശ്രീജ മോളും 12 വയസുള്ള മോളും ശശിധരപണിക്കര്‍ക്കൊപ്പം താമസമായി. റിയാസുമായുള്ള ശ്രീജ മോളുടെ ബന്ധത്തെ ശശിധരപണിക്കര്‍ എതിര്‍ത്തു. അച്ഛനെ ഇല്ലാതാക്കിയാല്‍ മാത്രമേ കാമുകനൊപ്പം ഒന്നിച്ചു ജീവിക്കാന്‍ കഴിയൂവെന്ന് മനസിലാക്കിയ ശ്രീജ മോള്‍ ശശിധരപണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. കൊലപാതകത്തിന് ഒപ്പം ജോലി ചെയ്തിരുന്ന രതീഷിന്‍റെ സഹായവും റിയാസ് തേടി.
വിദേശത്ത് നിന്നും നാട്ടിലെത്തിയ രതീഷും റിയാസും 2013 ഫെബ്രുവരി 19ന് ശശിധരപണിക്കര്‍ക്ക് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി.
ഇടുക്കിയിലെ എസ്റ്റേറ്റില്‍ പണിക്കര്‍ക്ക് കൂടിയ ശമ്പളത്തില്‍ ജോലി ലഭിക്കുമെന്ന് പ്രതികള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഫെബ്രുവരി 23ന് രാത്രി 8ന് റിയാസും രതീഷും ശശിധരപണിക്കരെ പടനിലത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് വിജനമായ സ്ഥലത്തെത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി.
വിഷം കലര്‍ത്തിയ മദ്യം കുടിച്ച പണിക്കര്‍ ഛര്‍ദ്ദിച്ചതോടെ മരിക്കില്ലെന്ന് കരുതിയ പ്രതികള്‍ കല്ല് ഉപയോഗിച്ച് തലക്കടിച്ചും പിച്ചാത്തി കൊണ്ട് കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി. ശേഷം മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളുകയായിരുന്നു.
ഫെബ്രുവരി 26ന് പ്രദേശവാസികളാണ് കുളത്തില്‍ നിന്ന് പണിക്കരുടെ മൃതദേഹം കണ്ടെത്തിയത്.