ഉത്തർപ്രദേശിൽ ഉച്ചഭക്ഷണത്തിനു ചിക്കൻ കറി വെക്കാത്തത്തിന് വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഷാജഹാൻപൂരിൽ ഗായത്രി ദേവി (37) ആണ് ഭർത്താവ് സത്യപാലിനെ ഇഷ്ടിക കൊണ്ട് തല തകർത്തു കൊലപ്പെടുത്തിയത്. സംഭവത്തിൽ വ്യാഴാഴ്ച ഉത്തർപ്രദേശ് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 18 വർഷത്തോളമായി. സ്ഥിരം മദ്യപാനിയായ ഇയാൾ വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു. നിരന്തരമായ തർക്കങ്ങൾ കാരണം ഗായത്രി ദേവിക്ക് വിഷാദരോഗമുണ്ടായിരുന്നു . സംഭവദിവസം ഉച്ചഭക്ഷണത്തിനു ചിക്കൻ കറി തയ്യാറാക്കാൻ സത്യപാൽ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ സത്യപാൽ ഭക്ഷണം തയ്യാറാക്കിയിട്ടില്ലെന്ന് കണ്ടപ്പോൾ ഗായത്രി ദേവിയെ ചോദ്യം ചെയ്തു. എന്നാൽ ചിക്കൻ വാങ്ങാൻ തന്റെ കൈയ്യിൽ പണംമില്ലെന്ന് പറഞ്ഞ ഗായത്രിയുമായി സത്യപാൽ വഴക്കുണ്ടാക്കി. തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് സത്യപാൽ വടികൊണ്ട് ഗായത്രി ദേവിയുടെ തലയ്ക്കടിച്ചു. പ്രകോപിതയായ ഗായത്രി ഒരു ഇഷ്ടിക എടുത്ത് സത്യപാലിൻ്റെ തലയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് മരിക്കുന്നത് വരെ ഇഷ്ടിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് കണ്ടത് മൃതദേഹവുമായിരിക്കുന്ന ഗായത്രി ദേവിയെയായിരുന്നു. തലയോട്ടിയുടെ ഭാഗങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പ്രതി മാനസികരോഗിയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചെങ്കിലും മതിയായ മെഡിക്കൽ രേഖകളൊന്നുമില്ലെന്ന് പോലീസ് പറയുന്നു.