കൊല്ലം: നഗരത്തിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചു പാര്‍ട്ടി നടത്തിയ 4 പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. ഫ്‌ലാറ്റിലെ മറ്റു ചില താമസക്കാര്‍ക്കെതിരെയും അന്വേഷണം. ഒന്നാം തീയതി വൈകിട്ട് ഫ്‌ലാറ്റില്‍ നിന്നു പാട്ടും, ശബ്ദകോലാഹലങ്ങളും അസഹ്യമായതോടെ സമീപവാസികള്‍ എക്‌സൈസില്‍ പരാതിപ്പെടുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റിന്റെ മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ പരിസരബോധം നഷ്ടപ്പെട്ട യുവതീ യുവാക്കളെയാണ് കണ്ടത്. ഉന്മാദാവസ്ഥയിലായിരുന്ന യുവാക്കളില്‍ ചിലര്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു.
ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ പതറിയ സംഘം മയക്കുമരുന്ന്, ശുചിമുറിയില്‍ നിക്ഷേപിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. അതും വിഫലമായതോടെ ലഹരി വസ്തുക്കളുമായി രണ്ടു യുവാക്കള്‍ ഫ്‌ലാറ്റിന്റെ തുറന്നു കിടന്ന പിന്‍വാതില്‍ വഴി 3 നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു ചാടി. ഒരാളെ ഗുരുതര പരിക്കുകളോടെ എക്‌സൈസ് പിടികൂടി. മറ്റൊരാള്‍ രക്ഷപെട്ടു.
പരുക്കേറ്റയാളുടെ ദേഹപരിശോധനയില്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. ഫ്‌ലാറ്റില്‍ നടത്തിയ തിരച്ചിലിലും, യുവാക്കള്‍ ഉപയോഗിച്ച സ്കൂട്ടറില്‍നിന്നും കഞ്ചാവും മറ്റും കണ്ടെത്തി. ഫ്‌ലാറ്റിലുണ്ടായിരുന്ന തഴുത്തല വില്ലേജില്‍ പേരയം ദേശത്ത് മണിവീണ വീട്ടില്‍ സലീം മകള്‍ ഉമയനലൂര്‍ ലീന (33), കൊല്ലം ആഷിയാന അപ്പാര്‍ട്‌മെന്റ് പുഷ്പരാജന്‍ മകന്‍ ശ്രീജിത്ത് (27) എന്നിവരെയും, എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
ലീന നഗരത്തിലെ പ്രധാന ലഹരി വസ്തു ഏജന്‍റാണ്. ഇവരെ കൂടാതെ ഫ്‌ലാറ്റില്‍ നിന്ന് ചാടി രക്ഷപെട്ട കൊല്ലം ആശ്രാമം സൂര്യമുക്ക് സ്വദേശി തന്നെയായ ഡിക്യുസി എന്നു വിളിക്കുന്ന ദീപുവിനെതിരെയും (28) കേസെടുത്തു. ഇയാള്‍ കൊലപാതക കേസിലും, ഒട്ടേറെ ലഹരി മരുന്നു കടത്ത് കേസുകളിലും പ്രതിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.
കൊല്ലം പുത്തന്‍ കണ്ടത്തില്‍ വീട്ടില്‍ ദീപുവിനാണു (26) രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരുക്കേറ്റത്. എംഡിഎംഎ ഉള്‍പ്പെട്ട കേസുകള്‍ക്ക് എന്‍ഡിപിഎസ് വകുപ്പു പ്രകാരം പരമാവധി 20 വര്‍ഷം വരെ തടവും 2 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ‘ഓപ്പറേഷന്‍ മോളി’യുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആണ് ലഹരി കണ്ടെടുത്തത്.