കൊച്ചി: കിഴക്കമ്പലം അക്രമത്തിൽ ഇരുപത്തിയാറ് പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അൻപതായി. കോലഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക.
വധശ്രമം, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള പതിനൊന്ന് വകുപ്പുകളാണ് കേസിലെ പ്രതികളായ കിറ്റെക്‌സിലെ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ സി ഐയുടെയും എസ് ഐയുടെയും മൊഴി പ്രകാരമാണ് വകുപ്പുകൾ ചുമത്തിയത്.
പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള പത്തൊമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴികളുടെയും, സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ചൂരക്കോട്ട് കമ്പനിക്ക് സമീപമുള്ള ലേബർ ക്യാമ്പിൽ മണിപ്പൂർ, നാഗാലാൻഡ് സംസ്ഥാനക്കാരായ തൊഴിലാളികളാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ ഏറ്റുമുട്ടിയത്.
ക്രിസ്മസ് ആഘോഷത്തിനിടെ കരോളിനെ ചൊല്ലി തൊഴിലാളികൾ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികൾ, അവർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ തകർത്തു. ഇതിൽ ഒരെണ്ണം പൂർണമായും തീയിട്ട് നശിപ്പിച്ചു.
കിഴക്കമ്പലം അക്രമം; കിറ്റെക്‌സിലെ തൊഴിലാളികൾക്കെതിരെ ഗുരുതര വകുപ്പുകൾ
RELATED ARTICLES