Thursday, March 28, 2024

HomeEditorialകൊവിഡിന് മറുമരുന്ന് അമ്മയുടെ സ്‌നേഹാമൃതം

കൊവിഡിന് മറുമരുന്ന് അമ്മയുടെ സ്‌നേഹാമൃതം

spot_img
spot_img

വാത്സല്യനിധികളായ അമ്മമാര്‍ കോവിഡിന് എതിരെ സ്വന്തം മുലപ്പാല്‍ നല്‍കി കുട്ടികളെ രക്ഷപ്പെടുത്തുന്നു എന്ന വാര്‍ത്ത ഒരിക്കലും അതിശയോക്തി അല്ല. അത് സത്യമാണ്. ശാസ്ത്രം തെളിയിക്കപ്പെട്ട വാര്‍ത്തയാണ്.

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്നും ഇത് കുട്ടികളെ ഈ രോഗത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന പഠനം ആശാവഹമാണ്.

തീര്‍ച്ചയായും അമ്മ എന്ന വികാരം മക്കളെ എത്രമേല്‍ സംരക്ഷിക്കും എന്നതിന് ഉത്തമ ഉദാഹരണമായി സ്വന്തം നെഞ്ചില്‍ നിന്നൂറുന്ന സിദ്ധൗഷധം കൊണ്ട് മഹാമാരിയെ തടുക്കുന്നു എന്ന വാര്‍ത്തകള്‍ തൊടുത്തുവിട്ടത് ജേണല്‍ ഓഫ് ബ്രെസ്റ്റ് ഫീഡിങ്ങ് മെഡിസിനില്‍ നിന്നാണ്.

മുലയൂട്ടുന്ന അമ്മ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ അത് ഒരുപോലെ അമ്മയെയും കുട്ടിയെയും രോഗത്തില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുമെത്രേ. അതുകൊണ്ട് തന്നെ ഗര്‍ഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും വാക്‌സിന്‍ എടുക്കുവാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ഒരു രോഗം, ഒരു അമ്മ, ഒരു കുട്ടി എന്ന നിലയിലേക്ക് നാളെ ഭൂമിയില്‍ ചിരിക്കുന്ന മനുഷ്യ മുഖത്തെ കാണാനുള്ള ആഗ്രഹം തന്നെയാണ് ഈ പഠനത്തിന്റെ പിന്നാമ്പുറത്തുള്ളത്. വാക്‌സിന്‍ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരില്‍ കോവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം ശക്തമാണ്.

അമ്മമാരിലൂടെ ആന്റിബോഡി കുട്ടികളിലേക്കെത്തുമെന്നും അവരില്‍ കോവിഡിനെതിരെ രോഗപ്രതിരോധ ശേഷി രൂപപ്പെടുമെന്നും ഉള്ള റിപ്പോര്‍ട്ട് നമ്മെയെല്ലാം മാതൃഹൃദയങ്ങളിലേക്കാണ് അടുപ്പിക്കുന്നത്.

കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ അവരുടെ ഇമ്മ്യൂണിറ്റി വികാസം പ്രാപിച്ചിട്ടില്ലെന്നും അണുബാധകളെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടിലാക്കുമെന്നും ഫ്‌ളോറിഡ സര്‍വകലാശായിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അമ്മമാരിലൂടെ കുട്ടികളിലേക്ക് വൈറസിനെതിരായ ആന്റിബോഡി എത്തിച്ചേരാന്‍ വാക്‌സിനുകള്‍ സഹായിക്കുമത്രെ.

വാക്‌സിന്‍ സ്വീകരിച്ചതും കോവിഡ് വരാത്തതുമായ മുലയൂട്ടുന്ന അമ്മമാരില്‍ നടത്തിയ പഠനം സത്യമായി വരുന്നു എന്നതാണ് പിന്നീടുള്ള അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.

പഠനം എന്തുമായിക്കൊള്ളട്ടെ, പ്രസവിച്ച അമ്മയുടെ വേദനയും സന്തോഷവും ആത്മനിര്‍വൃതിയും ലോകത്തിന്റെ മടിത്തട്ടിലേക്ക് പിറന്നുവീണ കുട്ടിയുടെ കരച്ചിലും ഇല്ലെങ്കില്‍ ഈ ഭൂമിയുടെ താളം എന്നേ തെറ്റുമായിരുന്നു. ഓരോ ജനനത്തിന്റെയും ലക്ഷ്യങ്ങള്‍ കാലം തിരിച്ചറിയുന്നത് അവരുടെ പില്‍ക്കാല ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളിലൂടെയാണ്.

സമൂഹത്തില്‍ നല്ല മനസ്സുള്ള കരുത്തുള്ള സ്‌നേഹമുള്ള കരുണയുള്ള സഹജീവികളോട് അനുകമ്പയുള്ള വ്യക്തിയായി പിറക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ജന്മാഭിലാഷം.

സാഹചര്യങ്ങള്‍ ഒരുപക്ഷേ അവരെ മിടുക്കരാക്കാം. അല്ലെങ്കില്‍ സാമൂഹ്യ ദ്രോഹിയാക്കാം. ഒന്ന് കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ട് വന്ന് സ്‌നേഹ ശാസനയോടെ സംസാരിച്ച് അമ്മയുടെ മുലപ്പാലിന്റെ ശക്തി എന്താണെന്ന് ആ വ്യക്തിയെ ബോധ്യപ്പെടുത്തിക്കൊടുത്താല്‍ നാളെ, കുറ്റബോധങ്ങളും കുറ്റങ്ങളും മറന്ന് മാന്യനായി, മനുഷ്യനായി, ജീവിക്കാന്‍ ആ വ്യക്തി തയ്യാറായില്ലെങ്കില്‍, പിന്നെ നിങ്ങള്‍ അമ്മയെന്ന് ഒരിക്കലും വിളിക്കരുത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments