സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)
പെട്രോളിന് പിന്നാലെ കേരളത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ കടന്നു. കല്‍ക്കരി ക്ഷാമമുണ്ടാക്കുന്ന ഊര്‍ജ പ്രതിസന്ധിയും പെട്രോള്‍, ഡീസല്‍, പാചകവാതക വിലക്കയറ്റം മൂലവും സാധാരണ ജനം താങ്ങാനാവാത്ത ജീവിത ഭാരവുമായി വറചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് എടുത്തെറിയപ്പെട്ടിരിക്കുകയാണ്. ഇന്ധന വിലക്കയറ്റം മൂലം നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകൂടിയിരിക്കുന്നു. ഇതിനു പുറമെയാണ് വൈദ്യുതി പ്രശ്‌നം ഷോക്കടിപ്പിച്ചുകൊണ്ട് ഇന്ത്യ ഇരുട്ടിലേയ്ക്ക് പോവുകയാണെന്ന ആശങ്കയും ഉയരുന്നത്.
ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ജനങ്ങളെ ഇന്ധനവിലക്കയറ്റത്തില്‍ ശ്വാസം മുട്ടിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ജനരോക്ഷം പടുത്തുയര്‍ത്തേണ്ടിയിരിക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന കര്‍ഷക സമരത്തെ ആയുധബലം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുന്ന കാലമാണിത്. കോവിഡ് മൂലം ജനതയുടെ വരുമാനം സ്തംഭിച്ചിരിക്കുന്ന ദുര്‍ഘടാവസ്ഥയില്‍ പ്രത്യേകിച്ചും.
മണ്ണിനോട് മല്ലിട്ട് ധാന്യമുണ്ടാക്കി ജനങ്ങളുടെ വിശപ്പകറ്റുന്ന കര്‍ഷകരുടെ കണ്ണീര്‍ കാവി വേഷക്കാര്‍ എന്തേ കാണുന്നില്ല..? പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനുദിനമെന്നോണം വില കൂട്ടി ശരാശരി ഇന്ത്യാക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന സര്‍ക്കാരുകള്‍ ജനാധിപത്യ മര്യാദകള്‍ക്ക് ഭൂഷണമാണോ എന്ന ചോദ്യമുയര്‍ന്നിട്ട് നാളുകളേറെയായി.
പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ തേനില്‍ ചാലിച്ച വാക്കുകള്‍ കൊണ്ട് വോട്ടു വാങ്ങാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഉളുപ്പില്ലായ്മ കണ്ടു ശീലിച്ചവരാണ് ഇന്ത്യയിലെ സമ്മതിദാനാവകാശികള്‍. എന്നിട്ടും സമ്മതിദാനം കൊടുത്ത് അവരെ അധികാരത്തിലേക്കയച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുവാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരെ വിലക്കയറ്റത്തിന്റെ അമ്പുകള്‍ എയ്ത് ഭരണസോപാനങ്ങളില്‍ വാഴുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കാലം ഒരിക്കലും മാപ്പുകൊടുക്കുകയില്ല…കൊടുക്കാന്‍ പാടില്ല.
ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നി രിക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഇന്ത്യ അതിസ ങ്കീര്‍ണമായ ഊര്‍ജപ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കോവിഡിനു ശേഷം വൈദ്യുതോപയോഗം ഉയര്‍ന്നതും ഖനി മേഖ ലകളിലെ കനത്ത മഴയുമാണ് പ്രശ്‌നം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം കേരളത്തില്‍ പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിങ്ങും വരാന്‍ പോകുന്നു. മെഗാവാട്ട് കണക്കുകള്‍ നിരത്തി, കണ്ണില്‍ പൊടിയിട്ട് പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന നികുതിപ്പണത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന വസ്തുത.
ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും അമേരിക്ക തൊട്ട് ലോകസഞ്ചാരം തുടങ്ങിയിരിക്കുന്നു. ഏതാണ്ട് 8500 കോടി രൂപയുടെ പറക്കുന്ന ബംഗ്ലാവിലാണ് ആഢംബര യാത്ര. ഇത്തരം യാത്രകള്‍ കൊണ്ടും ഉച്ചകോടി സമ്മേളനങ്ങളിലെ കെട്ടിപ്പിടിത്ത ങ്ങള്‍ കൊണ്ടും ഇന്ത്യയിലെ പാവങ്ങള്‍ക്ക് എന്തു നേട്ടം എന്നു ചോദിച്ചാല്‍ സംഘപരിവാറുകാര്‍ എപ്പോള്‍ അരിഞ്ഞു വീഴ്ത്തി എന്നു ചോദിച്ചാല്‍ മതി.
ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി മറ്റു രാജ്യങ്ങളില്‍ പോയി സംസാരിക്കുമ്പോള്‍ സ്വന്തം രാജ്യത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാതെയാണോ നിങ്ങള്‍ ഉലകം ചുറ്റുന്നത് എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. മോഹന വാഗ്ദാനങ്ങള്‍ ആരുടെയും പട്ടിണി മാറ്റില്ല.
പണക്കാരന്റെ കീശയിലേക്ക് ഉന്നം നട്ട് രാഷ്ട്രീയ സിംഹാസനങ്ങള്‍ ഉറപ്പിക്കുന്ന സര്‍ക്കാരുകള്‍ ഇന്നല്ലെങ്കില്‍ നാളെ കാലഹരണപ്പെടും. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ആഗ്രഹിച്ചതുപോലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ച കൊടുത്ത ജനങ്ങളെ മാനുഷിക പരിഗണനയില്‍ ഓര്‍ത്താല്‍ നിങ്ങള്‍ക്ക് മയൂര സിംഹാസനമുറപ്പ്.