കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം കൊച്ചി മരടിലെ നഫ്‌ളാറ്റുകള്‍ പൊളിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു.
ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി. എന്നാല്‍ നിര്‍മാതാക്കള്‍ നല്‍കേണ്ട നഷ്ടപരിഹാരം ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇതുവരെയും കിട്ടിയിട്ടില്ല.
നാലു ഫ്‌ളാറ്റുകളിലെ രണ്ടെണ്ണം 2020 ജനുവരി 11നും അവശേഷിക്കുന്ന രണ്ടെണ്ണം ജനുവരി 12നുമാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നിവ ആദ്യദിനവും ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവ രണ്ടാം ദിനവും ഇല്ലാതായി. അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഫ്‌ലാറ്റ് തകര്‍ക്കലായിരുന്നു അന്നവിടെ അരങ്ങേറിയത്.
2019 മേയ് എട്ടിനാണ് നാല് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ അന്നത്തെ ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടത്. ഇതിനു പിന്നാലെ ഫ്‌ലാറ്റ് ഉടമകളുടെയും നിര്‍മാതാക്കളുടെയും പരിസരവാസികളുടെയും മറ്റും കടുത്ത എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നു. അവസാന നാള്‍വരെ ഉയര്‍ന്ന പ്രതിഷേധം തരണം ചെയ്താണ് ജില്ല ഭരണകൂടവും സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയും പൊളിക്കല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. എഡിഫൈസ് എന്‍ജിനീയറിങ്, ജെറ്റ് ഡെമോളിഷന്‍, വിജയ് സ്റ്റീല്‍സ് എന്നീ കമ്പനികള്‍ക്കായിരുന്നു പൊളിക്കല്‍ ചുമതല.
നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലെസി തുടങ്ങി പ്രമുഖരും സെലിബ്രിറ്റികളും ബിസിനസുകാരും ഉള്‍പ്പെടെ താമസിച്ചിരുന്ന ഫ്‌ളാറ്റുകളായിരുന്നു പൊളിച്ചുനീക്കിയത്. സമൂഹത്തിലെ ഉന്നതര്‍ മാത്രമല്ല, ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വസ്ഥജീവിതം കാംക്ഷിച്ചുവന്ന സാധാരണക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവരെല്ലാം കായലിനോടു ചേര്‍ന്നുള്ള ഫ്‌ലാറ്റുകളില്‍ സുഖസുന്ദരജീവിതം നയിക്കുന്നതിനിടെയാണ് നിയമലംഘനമെന്ന കുന്തമുന പതിക്കുന്നത്.
ഇന്ന് കായലുകളോട് അഭിമുഖമായി പ്രൗഢിയോടെ തലയുയര്‍ത്തി നിന്ന കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളുടെ സ്ഥാനത്താകെ പുല്ലും കാടും നിറഞ്ഞിരിക്കുന്നു, ഒപ്പം നീക്കിയിട്ടും ബാക്കിയായ കുറേ കല്ലും കമ്പിക്കഷണങ്ങളും. ഫ്‌ളാറ്റ് നിലനിന്നിരുന്ന സ്ഥലമുള്‍പ്പെടെ ഇന്ന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ്.