Saturday, June 14, 2025

HomeFeaturesഇന്ദിരാ ഭവനിലെ ഇന്ദ്രജാലം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ഇന്ദിരാ ഭവനിലെ ഇന്ദ്രജാലം (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
spot_img

രണ്ടായിരത്തി ഇരുപത്തിഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ പി സി സി പ്രസിഡന്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രായധിക്യം കൊണ്ടാണോ അതോ ബുദ്ധി രാക്ഷസനും രാഷ്ട്രീയ ചാണക്യനുമായ പിണറായി കോവിഡ് കാലത്ത് വീട്ടുകാർ ആവശ്യപ്പെടാതെ എത്തിച്ച ഭക്ഷണ കിറ്റുകൾ കാരണമാണോ എൽ ഡി ഫ് വൻ വിജയം കരസ്ധമാക്കി അധികാരത്തിൽ വരികയും ഒപ്പം മുല്ലപ്പള്ളിയുടെ പ്രസിഡന്റ് പണി പാപ്പനംകോടായി മുല്ലപ്പള്ളി കട്ടപ്പുറത്തായി

വടകരയിൽ സിറ്റിംഗ് എം പി ആയിരുന്നപ്പോൾ ആണ്‌ മുല്ലപ്പള്ളിക്ക് കെ പി സി സി പ്രസിഡന്റ് ആയുള്ള നറുക്ക് വീണത്. ഇരുപത്തൊന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചു യൂ ഡി ഫ് അധികാരത്തിൽ വരുകയാണെങ്കിൽ അന്നു പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തലയെ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിച്ചു ആദ്യത്തെ ഒന്നര വർഷം മുഖ്യമന്ത്രി കസേരയിൽ ഇരിക്കാം എന്നൊരു ചെറിയ ആഗ്രഹം കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം പത്തൊൻപതിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി വടകരയിൽ മത്സരിക്കാതെ ഇരുന്നത്

ഇരുപത്തി ഒന്നിൽ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്തോടെ സുഹൃത്തായ മുല്ലപ്പള്ളിയിൽ നിന്നും പ്രസിഡന്റ് പദവി ഏറ്റെടുത്തു കഴിഞ്ഞ നാലു വർഷമായി കോൺഗ്രസ്‌ പാർട്ടിക്കുവേണ്ടി പണിയെടുക്കുകയായിരുന്നു എന്നു കഴിഞ്ഞ ദിവസം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ വികാരധീനനായ പറഞ്ഞ സുധാകരനെ പറ്റി കോൺഗ്രസിലെ എതിരാളികൾ പറഞ്ഞു നടക്കുന്നത് കെ എസ് കണ്ണൂർ എം പി ആയതുകൊണ്ട് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ആകെ നാലു പ്രാവശ്യം മാത്രം ആണ്‌ തിരുവനന്തപുരത്തു ഇന്ദിരാ ഭവനിൽ വന്നിട്ട് ഉള്ളതെന്നാണ്

കെ എസ് നിരന്തരം കണ്ണൂർ ടു ഡൽഹി ഫ്ലൈറ്റ് യാത്രയിൽ ആണെന്ന എതിരാളികളുടെ വിമർശനങ്ങൾക്ക് താൻ കെ പി സി സി പ്രസിഡന്റ് ആയ ശേഷം നടന്ന ഉപതെരെഞ്ഞെടുപ്പ്കളിലെ വിജയങ്ങൾ അക്കമിട്ടു നിരത്തിയാണ് അദ്ദേഹം മറുപടി പറഞ്ഞത്

ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ അവസാന തെരഞ്ഞെടുപ്പിൽ ഒൻപതിനായിരം ഭൂരിപക്ഷം കിട്ടിയിരുന്നത് ചാണ്ടിഉമ്മൻ മത്സരിച്ച ഉപതെരെഞ്ഞെടുപ്പിൽ മുപ്പത്താറായിരം ആയതു താൻ രണ്ടു റൗണ്ട് പുതുപ്പള്ളിയിൽ പ്രചരണം നടത്തിയിരുന്നത് കൊണ്ടാണെന്നു പറഞ്ഞ സുധാകരൻ തൃക്കാക്കരയിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം പി ടി തോമസിന്റെ ഇരട്ടി ആയതും തന്റെ തൃക്കാക്കര പര്യടനം കൊണ്ടു മാത്രം ആണെന്ന് പറഞ്ഞു വച്ചു

പാലക്കാട്‌ ബൈഇലക്ഷൻ തന്റെ ജീവിതത്തിലെ വെല്ലുവിളി ആയിരുന്നു എന്നു പറഞ്ഞ കെ എസ് ഇനി എങ്ങാനും മെട്രോ മാൻ ശ്രീധരൻ കഴിഞ്ഞ പ്രാവശ്യം ഷാഫിയെ വെള്ളം കുടിപ്പിച്ചതുപോലെ എൺപതു വയസു കഴിഞ്ഞെങ്കിലും ബി ജെ പി ക്കു വേണ്ടി ഒന്നുകൂടി അങ്കത്തിനു ഇറങ്ങിയിരുന്നെങ്കിൽ താനും വേണമെങ്കിൽ അങ്കം കുറിക്കുവാൻ തയ്യാറായിരുന്നു എന്ന രഹസ്യം കൂടി വെളിപ്പെടുത്തി

ഒരാഴ്ച മുൻപ് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കാണുവാൻ പോയ കെ എസ് നോട്‌ ഖാർഗേജിയും രാഹുൽജിയും ഒറ്റ കാര്യം മാത്രെമേ പറഞ്ഞുള്ളൂ സുധാകർജി കഴിഞ്ഞ ഇരുപത്തൊന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ നമുക്ക് ഭരണം നഷ്ടപ്പെടുവാൻ കാരണം അന്നത്തെ പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പ്രായതിക്യവും ഓർമ്മക്കുറവും ആയിരുന്നു. ഇനിയിപ്പോൾ അടുത്ത തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രെമേ ബാക്കി ഉള്ളൂ. സുധാകർജിക്കും പ്രായതിക്യവും ഓർമ്മക്കുറവും ആണെന്ന് പറഞ്ഞു ദിവസവും നൂറു കണക്കിന് ഇമെയിൽ ആണ്‌ കേരളത്തിൽ നിന്നും വരുന്നത്

ശുണ്ഠിക്കാരൻ ആണെങ്കിലും ഇതെല്ലാം ക്ഷമയോടെ കേട്ടിരുന്ന കെ എസ് രാഹുൽജി യോടു പറഞ്ഞു. ഞാൻ മാറി തരാം പക്ഷേ മുൻ പ്രസിഡന്റ് മാരായ വി എം സുധീരനും എം എം ഹസ്സനും മുല്ലപ്പള്ളിയും പണിയില്ലാതെ കട്ടപ്പുറത്തായ പോലെ ഇരിക്കാൻ എന്നെ കിട്ടില്ല. പണ്ടു കണ്ണൂരിൽ മാത്രം ആയിരുന്നു എങ്കിലും ഇപ്പോൾ കേരളം മുഴുവൻ എനിക്ക് ആരാധകർ ഉണ്ട്. കൂട്ടത്തിൽ ഒരു കാര്യം കൂടി കെ എസ് പറഞ്ഞു വച്ചു. സണ്ണി ജോസഫ് എന്റെ വളരെ അടുത്ത സുഹൃത്താണ് മിടുക്കനുമാണ്

അങ്ങനെ കരഘോഷങ്ങളുടെയും ആർപ്പുവിളികളുടെയും ഇടയിൽ പേരാവൂർ എം എൽ എ സണ്ണി ജോസഫ് കെ പി സി സി യുടെ പുതിയ പ്രസിഡന്റ് ആയി കൂട്ടത്തിൽ കുണ്ടറയിൽ മേഴ്‌സികുട്ടിയമ്മയെ കെട്ടുകെട്ടിച്ഛ വിഷ്ണുനാഥും വടകരയിൽ ജനകീയ നേതാവ് കെ കെ ഷൈലജ ടീച്ചറെ ഒന്നരലക്ഷത്തിന് നാണം കെടുത്തിയ ഷാഫിയും മുൻ മന്ത്രി എ പി അനിൽകുമാറും വർക്കിംഗ്‌ പ്രസിഡന്റ് മാരും ആയപ്പോൾ കോന്നി വിട്ടു ആറ്റിങ്ങലിൽ പോയി ആറ്റിങ്ങൽ പിടിച്ചെടുത്തു താൻ മാസ് ആണെന്ന് വീണ്ടും തെളിയിച്ച അടൂർ പ്രകാശ് യൂ ഡി ഫ് കൺവീനറൂം ആയപ്പോൾ വർക്കിംഗ്‌ പ്രസിഡന്റ് ആയിരുന്ന ടി ൻ പ്രതാപനും യൂ ഡി ഫ് കൺവീനർ ആയിരുന്ന എം എം ഹസ്സനും പണിയില്ലാതായി

എവിടെ നിർത്തിയാലും ജയിക്കാത്ത എം എം ഹസ്സനെ ആദ്യം കെ പി സി സി പ്രസിഡന്റ് ആക്കി ശോഭിക്കാതെ വന്നപ്പോൾ പിടിച്ചു യൂ ഡി ഫ് കൺവീനർ ആക്കി ഏതായാലും ഘടക കക്ഷികളുടെ എതിർപ്പ് കൊണ്ടാണോ എന്നറിയില്ല ഹസ്സന്റെ കാര്യം കട്ടപ്പുക ആക്കികൊണ്ട് പണിയില്ലാതായി

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മത്സരിക്കുന്നതിനു കെ മുരളീധരൻ വന്നതുകൊണ്ടാണ് സിറ്റിംഗ് എം പി ആയിരുന്ന ടി ൻ പ്രതാപൻ മാറിക്കൊടുത്തത്. അതിന്റെ പ്രതിഫലം ആയി കെ പി സി സി കൊടുത്തതാണ് പ്രതാപന് വർക്കിംഗ്‌ പ്രസിഡന്റ് പദവി. മുരളീധരൻ തൃശൂരിൽ പരാജയപ്പെട്ടത് പ്രതാപൻ പാര പണിതീട്ടാണെന്നു മുരളി തന്നെ കെ പി സി സി യിൽ ചെറിയ സൂചന നൽകിയിരുന്നു. ഒടുവിൽ മുരളിയും പ്രതാപനും വഴിയാധാരമായി

കോട്ടയം അനുപമ സിനിമ തിയേറ്ററിനു തൊട്ടപ്പുറത്തുള്ള ഇന്ത്യൻ കോഫീ ഹൗസിൽ സ്‌ഥിരമായി മസാലദോശയും ഉഴുന്നുവടയും ചട്ണിയും കഴിക്കുവാൻ വന്നിരുന്ന ആന്റോ ആന്റണിയെ വിളിച്ചുകൊണ്ടുപോയി കോട്ടയം ഡി സി സി പ്രസിഡന്റ് ആക്കിയതും പത്തനംതിട്ടയിൽ സീറ്റ് വാങ്ങി കൊടുത്തു എം പി ആക്കിയതും ഉമ്മൻചാണ്ടിയാണ്

കെ മുരളീധരൻ കെ പി സി സി പ്രസിഡന്റ് ആയിരുന്ന കാലത്ത് നിർമ്മിച്ച പുതിയ കെ പി സി സി ആസ്‌ഥാനമായ ഇന്ദിരാ ഭവന്റെ ശീതീകരിച്ച പ്രസിഡന്റിന്റെ മുറിയിലെ ചാരുകസേരയിൽ ഇന്ന് ഉമ്മൻചാണ്ടി ആരോഗ്യത്തോടെ ജീവിച്ചിരുന്നു എങ്കിൽ ചാരി ഇരിക്കുന്നത് സണ്ണി ജോസഫ്നു പകരം ആന്റോ ആന്റണി ആയിരുന്നേനെ.

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments