ന്യൂഡല്‍ഹി: പ്രത്യുല്‍പാദനമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഭ്രൂണത്തിന് ഗുരുതര തകരാറുള്ളതിനാല്‍ ഗര്‍ഭം അലസിപ്പിക്കാമെന്നും ഡല്‍ഹി ഹൈകോടതി. 28 ആഴ്ചയായ ഭ്രൂണത്തിന് വിവിധ തകരാറുകള്‍ കണ്ടെത്തിയതിനാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹരജി അനുവദിച്ചാണ് കോടതിയുടെ സുപ്രധാന വിധി.
ഭരണഘടനയുടെ 21ാം വകുപ്പ് അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന അവകാശമാണിതെന്നും ജസ്റ്റിസ് ജ്യോതി സിങ് ചൂണ്ടിക്കാട്ടി.
ഭ്രൂണത്തിന് തകരാറുകളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ അത് ഹരജിക്കാരിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
തകരാറുള്ള ഭ്രൂണവുമായി മുന്നോട്ടുപോയാല്‍ ഇത് ഭാവിയില്‍ ഹരജിക്കാരിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കാനിടയുണ്ട്. ഈ ഭ്രൂണത്തില്‍ കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഹൃദയ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൗമാരത്തിലും മുതിരുമ്പോഴുമെല്ലാം ശസ്ത്രക്രിയ ആവശ്യമായി വരും. ഇത് ചികിത്സയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതമായിപ്പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി.