വാഷിംഗ്ടണ്‍: മാര്‍ബര്‍ഗ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അറിയിക്കുന്നു.
ഗിനിയ, താന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഫെബ്രുവരിയിലാണ് ഈ മാരക വൈറസിന്റെ സാന്നിധ്യം ഗിനിയയിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. മാര്‍ച്ച് മാസത്തില്‍ ഒന്‍പതോളം പേര്‍ക്ക് ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് പിടിപെട്ടു.
ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന മാരകമായ വൈറല്‍ ഹെമറേജിക് ഫീവറിന് മാര്‍ബര്‍ഗ് വൈറസ് കാരണമാകുന്നു. രോഗം പിടിപെട്ടാല്‍ 50 ശതമാനമാണ് ഇതിന്റെ മരണ നിരക്ക്. മുന്‍ അണുബാധ പടര്‍ച്ചകളില്‍ 88 ശതമാനം വരെ മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ട് എന്നതും ആശങ്കയേറ്റുന്ന കാര്യമാണ്. 1967ലാണ് ഈ വൈറസ് ആദ്യം കണ്ടെത്തുന്നത്.
വൈറസ് ശരീരത്തിനുള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കകം രോഗി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. ഉയര്‍ന്ന തോതിലെ പനി, കടുത്ത തലവേദന, അസ്വസ്ഥത, പേശീ വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. വൈറസ് ബാധിച്ച് മൂന്നാം നാള്‍ രോഗിക്ക് അതിസാരം, വയര്‍വേദന, ഛര്‍ദ്ദി, മനംമറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഒരാഴ്ച വരെ അതിസാരം നീണ്ടു നില്‍ക്കാം. ഇതിന് ശേഷം രോഗിയുടെ കണ്ണുകള്‍ കുഴിഞ്ഞ് വികാരരഹിതമായ മുഖം പോലെ തോന്നിക്കാം. വൈറസ് പിടിപെട്ട് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ഛര്‍ദ്ദിലിലും മലത്തിലും രക്തം പ്രത്യക്ഷപ്പെടാം. മൂക്ക്, മോണ, യോനി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവവും ഈ സമയം ആരംഭിക്കാം.
ചൊറിച്ചില്‍ ഇല്ലാതെ തൊലിപ്പുറത്ത് വരുന്ന തിണര്‍പ്പും തുടര്‍ച്ചയായ അതിസാരവും പനിയുമെല്ലാം മാര്‍ബര്‍ഗ് വൈറസ് ലക്ഷണങ്ങളാണ്. രോഗിക്ക് ആശയക്കുഴപ്പം, ദേഷ്യം, വിഷാദരോഗം പോലുള്ള നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍ വരാനും സാധ്യതയുണ്ട്. വൃഷണങ്ങളുടെ നീര്‍ക്കെട്ടും രോഗലക്ഷണങ്ങളിലൊന്നാണ്. രക്തസ്രാവവും മറ്റും രോഗിയുടെ മരണത്തിനുതന്നെ കാരണമായെന്ന് വരാം.