തിരുവനന്തപുര: സില്‍വര്‍ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥിരം സമരവേദികള്‍ തുടങ്ങാനും മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ക്കു ബദലായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്താനും കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു.
ഈ മാസം 100 ജനകീയ സദസ്സുകളും വിളിച്ചുചേര്‍ക്കും. പദ്ധതിയെ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്നു വിശദീകരിക്കുന്ന ലഘുലേഖ ‘സില്‍വര്‍ ലൈന്‍: ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍’ യോഗത്തില്‍ പുറത്തിറക്കി. ഇവ വീടുകളിലെത്തിക്കും.
സര്‍വേക്കല്ലുകള്‍ പിഴുതെറിയുമെന്നു യുഡിഎഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ എം.എം.ഹസനും പ്രഖ്യാപിച്ചു. ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാതെ മുഖ്യമന്ത്രി പിടിവാശി കാണിക്കുകയാണെന്നു ഹസന്‍ പറഞ്ഞു. ഷൊര്‍ണൂര്‍എറണാകുളം റെയില്‍ പാത മെച്ചപ്പെടുത്താന്‍ റെയില്‍വേ തുക അനുവദിച്ചെങ്കിലും സര്‍ക്കാരിനു താല്‍പര്യമില്ല. അതു കൂടി പൂര്‍ത്തിയായാല്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ ട്രെയിന്‍ ഓടിക്കാം. സിഗ്‌നലിങ് സംവിധാനം കൂടി പരിഷ്‌ക്കരിച്ചാല്‍ പരമാവധി 6 മണിക്കൂറിനുള്ളില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താം.
വന്ദേഭാരത് ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്. ശരാശരി 140 കിലോമീറ്റര്‍ വേഗം നല്‍കുന്ന സില്‍വര്‍ ലൈന്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണ്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചു വികസനത്തിനു തുരങ്കം വയ്ക്കുന്നുവെന്നാണു മുഖ്യമന്ത്രിയുടെ ആരോപണം.
എക്‌സ്പ്രസ് ഹൈവേക്കും ആറന്മുള വിമാനത്താവളത്തിനുമെതിരെ സിപിഎം സമരം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ഇപ്പോള്‍ വര്‍ഗീയ ശക്തികളായതെങ്ങനെയാണ്? ചങ്ങാത്ത മുതലാളിത്തവും കൊള്ളയടിയുമാണു മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു പിന്നിലുള്ളതെന്നു പറഞ്ഞതു സീതാറാം യച്ചൂരിയാണ്.
സില്‍വര്‍ ലൈനിനു വേണ്ടി പിബി അംഗം പിണറായി വിജയന്‍ പിടിവാശി കാണിക്കുന്നതിന്റെ പിന്നിലുള്ളതും അതേ കാരണങ്ങള്‍ തന്നെയാണോയെന്ന് യച്ചൂരി വിശദീകരിക്കണം. വികസനത്തിനു തുരങ്കം വയ്ക്കാനല്ല, ബദല്‍ പദ്ധതികളെക്കുറിച്ചു ചര്‍ച്ച നടത്താനാണു യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും ഹസന്‍ പറഞ്ഞു.