തൊടുപുഴ:ജില്ലയില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളായി ഇനി രണ്ടുപേര്‍. അഭിമന്യുവും ധീരജും. ഇരുവരും സ്വന്തം നാടുവിട്ടുപോയി പഠിച്ചവര്‍, പാട്ടുകൊണ്ട് കാമ്പസിന്റെ മനം കവര്‍ന്നവര്‍. വട്ടവട സ്വദേശിയായ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസ് കാമ്പസിലായിരുന്നെങ്കില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ സ്വദേശിയായ ധീരജിന്റെ മരണം ഇടുക്കി എന്‍ജിനീയറിങ് കോളജ് കാമ്പസിലാണ്.
അഭിമന്യുവിന്റെ പിന്നിലേറ്റ കുത്തും ധീരജിന് നെഞ്ചിലേറ്റ കുത്തുമാണ് മരണകാരണമായത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന ധീരജ് അലോട്ട്‌മെന്റ് വഴിയാണ് ഇടുക്കി എന്‍ജിനീയറിങ് കോളജിലെത്തിയത്.
കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്നത് ആസൂത്രിതമായാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിന്‍ദേവ് എം.എല്‍.എ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. കാമ്പസുകളില്‍ കെ.എസ്.യു ഭീകരമായ അക്രമം അഴിച്ചുവിടുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഇതിന് സഹായവും നല്‍കുന്നു. വിദ്യാര്‍ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും സചിന്‍ദേവ് പറഞ്ഞു.
സ്വന്തം നാട്ടുകാര്‍ ഏറെയുണ്ടായിരുന്ന കോളജ് എന്നും ധീരജിന് പ്രിയപ്പെട്ടതായിരുന്നു. പഠനത്തില്‍ മിടുക്കനായ ധീരജ് നല്ലൊരു ജോലിയും സ്വപ്നം കണ്ടിരുന്നു.
ജില്ലയിലെ കോളജുകളില്‍ നേരിയ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും കൊലപാതകം ഇതാദ്യമാണ്. കണ്‍മുന്നില്‍ കൂട്ടുകാരന്‍ കുത്തേറ്റു വീഴുന്നതു കണ്ടതിന്റെ ഞെട്ടലാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ ധീരജിന്റെ സഹപാഠികളുടെ മുഖത്ത്.
ഉച്ചക്ക് ഒന്നരയോടെ സംഭവമറിഞ്ഞ് ഓരോരുത്തരായി കോളജില്‍നിന്ന് ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സംഘര്‍ഷത്തില്‍ തങ്ങളുടെ സുഹൃത്തിന് പരിക്കേറ്റു എന്നേ അവര്‍ കരുതിയുള്ളൂ. എന്നാല്‍, ആശുപത്രിയില്‍നിന്ന് കേട്ടവിവരം അവര്‍ക്ക് ഹൃദയഭേദകമായിരുന്നു.
2000ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളജില്‍ രാഷ്ട്രീയതര്‍ക്കങ്ങള്‍ നടക്കാറുണ്ടെങ്കിലും ആയുധം ഉപയോഗിച്ചുള്ള സംഘര്‍ഷങ്ങള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വൈകിയും ധീരജിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നില്‍ പലരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.