2021ല്‍ റഷ്യയുടെ ജനസംഖ്യയില്‍ ഒരു ദശലക്ഷത്തോളം കുറവ്. സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ റോസാറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം അര ദശലക്ഷമായിരുന്നു ജനസംഖ്യയിലെ കുറവ്.
കോവിഡ് വ്യാപനമാണ് ജനസംഖ്യയില്‍ ക്രമാതീതമായ കുറവ് രേഖപ്പെടുത്താന്‍ കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 660,000ത്തിലധികം പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ കൂടുതലാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണമെന്ന് റോസാറ്റ് പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മരണത്തിന്റെ പ്രഥമ കാരണം കോവിഡ് വൈറസാണ് എന്ന് സ്ഥിരീകരിക്കുന്ന മരണങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാകുന്നത്. 3,29,443 മരണങ്ങളാണ് ഇപ്രകാരം ലഭ്യമായിട്ടുള്ളത്.
ലോകത്തില്‍ മഹമാരി മൂലം ഏറ്റവുമധികം തകര്‍ന്ന രാജ്യങ്ങളിലൊന്നായിട്ടും കോവിഡിന്റെ തീവ്രത കുറച്ചുകാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പ്രതിരോധ കുത്തിവെപ്പ് കൃത്യമായി നടപ്പിലാക്കാത്തതും, പൊതു സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമാണ് രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരാനുള്ള കാരണം.
താഴ്ന്ന ജനനനിരക്കും, കുറഞ്ഞ ആയുര്‍ദൈര്‍ഘ്യ നിരക്കും കഴിഞ്ഞ 30 വര്‍ഷമായി റഷ്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം ഏകദേശം 1.5 ആണ്. ഇത് രാജ്യത്തിന്റെ ജനസംഖ്യാ നിരക്ക് സന്തുലിതമാക്കാന്‍ ആവശ്യമായ 2.1ന് താഴെയാണ്. ജനസംഖ്യാ പ്രതിസന്ധി സംസ്ഥാനത്തിന്റെ നയങ്ങളുടെ പരാജയമാണെന്ന് മോസ്‌കോ ആസ്ഥാനമായുള്ള ഹയര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ജനസംഖ്യാശാസ്ത്ര വിദഗ്ധന്‍ സെര്‍ജി സഖറോവ് പറഞ്ഞു.
ആവര്‍ത്തിച്ചുള്ള പാശ്ചാത്യ ഉപരോധം, എണ്ണ, വാതക മേഖലയെ ആശ്രയിക്കല്‍, വ്യാപകമായ അഴിമതി എന്നിവ കാരണം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പ്രതിരോധത്തിലാണ്. ഇത് 2014 മുതല്‍ റഷ്യയുടെ ജീവിത നിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. 43 ശതാനത്തോളം റഷ്യക്കാര്‍ക്കാണ് സമ്പാദ്യമൊന്നുമില്ലാത്തതെന്ന് റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ സൂപ്പര്‍ജോബിന്റെ സര്‍വ്വേ വ്യക്തമാക്കുന്നു.