പി പി ചെറിയാൻ
മിസോറി : പെൺസുഹൃത്തിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിനു യുഎസിൽ ട്രാൻസ്ജെൻഡറിന്റെ വധശിക്ഷ നടപ്പാക്കി. മിസോറി ജയിലിൽ ചൊവ്വാഴ്ച വൈകിട്ടാണ് ആംബർ മെക്ക്‌ലോലന (49)ന്റെ ശിക്ഷ നടപ്പാക്കിയത്. 2023ലെ അമേരിക്കയിലെ ആദ്യത്തെ വധശിക്ഷയാണിത്. കൂടാതെ, അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു ട്രാൻസ്ജെൻഡറിന്റെ വധശിക്ഷ നടപ്പാക്കുന്നത്.
മിസോറി എർത്ത് സിറ്റിയിൽലെ ബിവർലി ഗ്വന്തർ (45) എന്ന പെൺസുഹൃത്തിനെയാണ് പീഡിപ്പിച്ച ശേഷം കുത്തികൊലപ്പെടുത്തിയത്. തുടർന്ന് സെന്റ് ലൂയിസ് സിറ്റിയിൽ ഇവരുടെ മൃതശരീരം ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയാണ് കൊലക്കു പ്രേരിപ്പിച്ചത്. ആംബറിന്റെ പീഡനം സഹിക്കവയ്യാതെ കൊലപ്പെടുന്നതിന് മാസങ്ങൾക്കു മുമ്പു ഇവർക്കെതിരെ ബിവർലി കോടതിയിൽ നിന്നും റിസ്ട്രെയ്നിംഗ് ഉത്തരവ് വാങ്ങിയിരുന്നു.
2003 നവംബർ 20നാണ് സംഭവം നടന്നത്. ബിവർലിയെ ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്നും തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കുത്തി കൊലപ്പെടുത്തി സെന്റ് ലൂയിസിൽ മിസോറി നദിയുടെ കരയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തി മെക്ക്‌ലോലനയ്ക്ക് വധശിക്ഷ വിധിച്ചു. എന്നാൽ 2016 ൽ ജഡ്ജി ഇവരുടെ വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവു വിധിച്ചുവെങ്കിലും 2021 ൽ മൂന്നംഗ ജഡ്ജിമാരുടെ പാനൽ വീണ്ടും വധശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.
2021 സെപ്റ്റംബറിൽ യുഎസ് സുപ്രീം കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഗവർണർ കൂടി ഇവരുടെ അപ്പീൽ തള്ളിയതോടെയാണ് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയത്. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിച്ചു മിനിറ്റുകൾക്കകം 6.39 ന് മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഇരയുടെ കുടുംബാംഗങ്ങൾ വധശിക്ഷക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.