Friday, March 29, 2024

HomeMain Storyവയനാട് വിട്ടൊരു ഗോദയില്ല; ഇത്തവണയും രാഹുല്‍ രണ്ടിടത്ത് മത്സരിച്ചേക്കും

വയനാട് വിട്ടൊരു ഗോദയില്ല; ഇത്തവണയും രാഹുല്‍ രണ്ടിടത്ത് മത്സരിച്ചേക്കും

spot_img
spot_img

കല്‍പ്പറ്റ: രാഹുല്‍ വയനാട് വിടില്ല, ഇത്തവണയും രണ്ടിടത്ത് മത്സരിച്ചേക്കും. രണ്ടാം അങ്കത്തിന് 8 സിറ്റിങ് എംപിമാരും രംഗത്തുണ്ടെന്നാണ് വാര്‍ത്തകള്‍. 2019 ലേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയതകള്‍ക്കൊടുവിലായിരുന്നു അന്നത്തെ എ ഐ സി സി ആധ്യക്ഷനായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത്.

രാഹുല്‍ കേരളത്തിലേക്ക് മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്തകള്‍ തുടക്കത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും വിശ്വാസമായിരുന്നില്ല. ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും അത് അദ്ദേഹത്തിനും സംസ്ഥാനത്തെങ്കിലും കോണ്‍ഗ്രസിന് ഗുണപരമായി മാറുകയും ചെയ്തു.

രാഹുല്‍ ഗാന്ധി സൃഷ്ടിച്ച അലയൊലി കേരളത്തിലുടനീളം ആഞ്ഞടിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 19 സീറ്റിലും യു ഡി എഫ് വിജയിച്ചു. 2024 ലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരില്‍ എട്ടുപേര്‍ മാത്രമായിരിക്കും മത്സര രംഗത്തുണ്ടാവുകയെന്ന സൂചനയും ഇതോടൊപ്പം പുറത്ത് വരുന്നുണ്ട്.

പിതാവ് രാജീവ് ഗാന്ധി 1981 മുതല്‍ 91 വരെ തുടര്‍ച്ചയായി നാല് തവണ വിജയിച്ച അമേഠിയില്‍ നിന്നും മൂന്ന് തവണ രാജ്യസഭയിലേക്ക് എത്തിയ നേതാവായിരുന്നു രാഹുല്‍. 1999 ല്‍ സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തില്‍ വിജയിച്ചിരുന്നതെങ്കില്‍ 2004 അവര്‍ റായിബറേലിയിലേക്ക് മാറുകയും രാഹുല്‍ അമേഠിയില്‍ മത്സരിക്കുകയുമായിരുന്നു.

2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ അമേഠിയില്‍ നിന്നും വിജയിച്ചു. 2014 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിക്കെതിരെ ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു രാഹുലിന്റെ വിജയം. 2019 ലേക്ക് എത്തിയപ്പോഴാണ് അമേഠിക്കൊപ്പം വയനാട് മണ്ഡലത്തിലും മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് രാഹുല്‍ എത്തുന്നത്. ഫലം പുറത്ത് വന്നപ്പോള്‍ മൂന്ന് തവണ വിജയിച്ച അമേഠി അദ്ദേഹത്തെ കൈവിടുകയും വയനാട് വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുകയും ചെയ്തു.

അതിശക്തമായ മത്സരത്തിനൊടുവില്‍ 55120 വോട്ടിനായിരുന്നു അമേഠിയില്‍ രാഹുല്‍ സ്മൃതി ഇറാനിയോട് തോറ്റത്. രാഷ്ട്രീയമായി രാഹുലിനും കോണ്‍ഗ്രസിനും ഇത് വലിയ തിരിച്ചടിയായപ്പോള്‍ വയനാട്ടിലെ വിജയമാണ് ആശ്വാസമായത്. സി പി ഐ സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരെ 431770 വോട്ടിനായിരുന്നു രാഹുലിന്റെ വിജയം. സംസ്ഥാനത്തെ കോണ്‍ഗ്രസ് മുന്നേറ്റത്തിലും രാഹുലിന്റെ വരവ് നിര്‍ണ്ണായകമായി.

2024 ലും രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരില്‍ ചിലര്‍ ഇത്തവണ മത്സരത്തിനില്ലെന്ന സൂചനയാണ് നല്‍കുന്നത്. ശശി തരൂര്‍, ടിഎന്‍ പ്രതാപന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, എംകെ രാഘവന്‍, കെ സുധാകരന്‍ എന്നിവര്‍ക്കാണ് പാര്‍ലമെന്റിലേക്ക് പോവാന്‍ താല്‍പര്യമില്ലാത്തത്. കെ പി സി സി അധ്യക്ഷനായതിനാല്‍ സുധാകരന്‍ ഇക്കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കാസര്‍കോട്- രാജ്മോഹന്‍ ഉണ്ണിത്താന്‍, വടകര-കെ മുരളീധരന്‍ പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍, ആലത്തൂര്‍- രമ്യ ഹരിദാസ്, ചാലക്കുടി- ബെന്നി ബെഹ്നാന്‍, എറണാകുളം- ഹൈബി ഈഡന്‍, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്കൊപ്പം വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പുള്ള സിറ്റിങ് എംപിമാര്‍. ലോക്‌സഭയല്ല നിയമസഭയാണ് തന്റെ ലക്ഷ്യമെന്ന് ശശി തരൂര്‍ ഇതിനോടകം പലതവണ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രി കസേര തന്നെയാണ് അദ്ദേഹം ലക്ഷ്യം വെക്കുന്നത്.

അതിനായുള്ള നീക്കവും അദ്ദേഹം നടത്തുന്നുണ്ട്. അതേസമയം ജയം മാത്രം ലക്ഷ്യമിടുന്നതിനാല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ തരൂരിന് ഉള്‍പ്പടെ വീണ്ടും ജനവിധി തേടേണ്ടി വന്നേക്കുമെന്നതിലും സംശയമില്ല. 2014 ല്‍ പാര്‍ലമെന്റില്‍ 44 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ് കേരളത്തിന്റെ കരുത്തിലായിരുന്നു സീറ്റുകളുടെ എണ്ണം 52 ആക്കി ഉയര്‍ത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments