റായ്പൂര്‍ : തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവർത്തകരെ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനം. അടുത്ത് തന്നെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാനാണ് പ്ലീനറി സമ്മേളനം നേതാക്കളോടും, പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തത്. തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, കര്‍ണ്ണാടകം, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളിലെ നിയമസഭ ഫലം നിര്‍ണായകമാണ്.
പാര്‍ട്ടിയുടെ പ്രതാപം തിരിച്ചു പിടിക്കാന്‍ അച്ചടക്കത്തോടെയും ഐക്യത്തോടെയും മുന്നേറാനും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ആഹ്വാനം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിനായി കര്‍ഷകരുടെ ഹൃദയത്തില്‍ ഇടം നേടുന്ന പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായത്. കര്‍ഷകരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ആറ് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളും. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പാസാക്കിയ കാര്‍ഷിക പ്രമേയത്തിലാണ് ഈ വിവരങ്ങളുള്ളത്.
കര്‍ഷകരുടെ ഭൂമിയില്‍ ജപ്തി നടപടികള്‍ ഉണ്ടാവില്ലെന്നും, കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാവില്ലെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുമെന്നും പ്രമേയം വാഗ്ദാനം ചെയ്യുന്നു. പിന്നാക്ക ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് രാജ്യത്ത് ജാതി സെന്‍സസ് നടത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
ഇന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനസമാപനത്തില്‍ സംസാരിച്ച വയനാട് എം പിയും മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. അദാനിയും മോദിയും ഒന്നാണെന്ന് പ്രസ്താവിച്ച രാഹുല്‍ അദാനിയെ അതിസമ്ബന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്നും ആഞ്ഞടിച്ചു. ഈ വിഷയത്തില്‍ താന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മോദിക്ക് മറുപടിയില്ലെന്നും, വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.