കല്‍പറ്റ: വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പു വന്നാല്‍ അനില്‍ ആന്റണി സ്ഥാനാര്‍ഥിയായേക്കും. കേരളത്തില്‍ ജയിക്കാന്‍ ന്യൂനപക്ഷ വോട്ടുകള്‍കൂടി വേണം എന്നതിനാല്‍ ബിജെപി അതു സമാഹരിക്കാനുള്ള അണിയറ നീക്കങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ന്യൂനപക്ഷത്തിനു പാര്‍ട്ടി വേദികളില്‍ പ്രാതിനിധ്യം നല്‍കിയേ തീരൂവെന്ന കാര്യം ആദ്യം ആര്‍എസ്എസിനെയും വിശ്വ ഹിന്ദു പരിഷത്തിനെയുമാണു ബോധ്യപ്പെടുത്തേണ്ടത് എന്നതിനാല്‍ അതും ചെയ്തു.
രണ്ടു വര്‍ഷമായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പ്രതിഫലനങ്ങളില്‍ ഒന്നു മാത്രമായാണ് അനിലിന്റെ വരവിനെ ബിജെപി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ മറ്റു ചിലതു കൂടി പ്രതീക്ഷിക്കാമെന്നും അവര്‍ പ്രവചിക്കുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ കേരളത്തിലെ വിജയപരാജയങ്ങള്‍ക്കു നിര്‍ണായകമാണ് എന്നിരിക്കെയാണ് ബിജെപി അതില്‍ കൈവയ്ക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുന്നില്‍ നിര്‍ത്തിയുള്ളകളി മുസ്ലിം ന്യൂനപക്ഷത്തെ ആകര്‍ഷിക്കാനാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ക്രൈസ്തവ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളില്‍ രണ്ടു മുന്നണികളും നേരത്തേതന്നെ ജാഗരൂകരുമാണ്.
അനിലിന്റെ പോക്കിന് അമിത പ്രസക്തി നല്‍കേണ്ടതില്ലെന്നാണു കോണ്‍ഗ്രസ് തീരുമാനം. ദുഃഖവെള്ളിയാഴ്ച ദിനം കൂടിയായതിനാല്‍ ഇന്നലെ എ.കെ.ആന്റണി വൈകിട്ടുള്ള കെപിസിസി ഓഫിസ് സന്ദര്‍ശനം ഒഴിവാക്കി. ഫോണില്‍ പലരും അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അച്ഛന്‍മകന്‍ വാദപ്രതിവാദമായി ഇതിനെ വളര്‍ത്താനില്ലെന്നാണ് ആന്റണിയുടെ നിലപാട്. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ വൈകിട്ട് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖത്തിലൂടെയാണ് ആന്റണി കടന്നു പോകുന്നതെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഹസന്‍ പറഞ്ഞു.