കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനും ബി.ജെ.പിക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍ കശ്മീര്‍ ഗവര്‍ണർ സത്യപാല്‍ മാലിക് .
കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. മോദിക്ക് അഴിമതി വിഷയമേയല്ലെന്നും കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും സത്യപാല്‍ മാലിക് പറയുന്നു.
‘രാജ്നാഥ് സിങ് കേന്ദ്ര മന്ത്രിയായിരിക്കെയായിരുന്നു പുല്‍വാമ ആക്രമണം. ജവാന്മാരെ കൊണ്ടുപോകാന്‍ വിമാനങ്ങള്‍ വേണമെന്ന് സി.ആര്‍.പി.എഫ് ആവശ്യപ്പെട്ടതാണ്. അഞ്ചു വിമാനങ്ങള്‍ മാത്രമായിരുന്നു ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ല. ജവാന്മാരെ കൊണ്ടുപോകുന്ന ഹൈവേയുമായി ബന്ധിക്കുന്ന മറ്റു റോഡുകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചെങ്കിലും ചെവി കൊണ്ടില്ല. കോര്‍ബെറ്റ് പാര്‍ക് സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി മോദി തൊട്ടുടന്‍ തന്നെ വിളിച്ചിരുന്നു. കടുത്ത വീഴ്ചകളെ കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയെങ്കിലും മിണ്ടാതിരിക്കണമെന്നും ആരോടും പറയരുതെന്നുമായിരുന്നു നിര്‍ദേശം. മോദി വിളിച്ചതിന് സമാനമായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിളിച്ചു. അദ്ദേഹത്തോടും ഇതേ വിഷയങ്ങള്‍ ഓര്‍മിപ്പിച്ചു. അദ്ദേഹവും മിണ്ടാതിരിക്കാനാണ് പറഞ്ഞത്. അതോടെ, പാകിസ്താനെ കുറ്റപ്പെടുത്തി സര്‍ക്കാറിനും ബി.ജെ.പിക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് തനിക്ക് മനസ്സിലായെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
‘പുല്‍വാമയില്‍ നൂറുശതമാനവും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്. 300 കിലോ ആര്‍.ഡി.എക്സ് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജമ്മു കശ്മീരിലെ ഗ്രാമങ്ങളിലും നിരത്തുകളിലുമായി ചുറ്റിക്കറങ്ങിയത് 10-12 ദിവസങ്ങള്‍. എന്നിട്ടും കണ്ടുപിടിക്കപ്പെട്ടില്ല. ഒരാളും അറിഞ്ഞുമില്ല’.
കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തെറ്റാണെന്നും ഉടന്‍ പുനഃസ്ഥാപിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന പദവി എടുത്തുകളയുന്നതിനെ കുറിച്ച് നേരത്തെ തനിക്ക് അറിവ് ലഭിച്ചിട്ടീല്ല. സംഭവിക്കാന്‍ പോകുന്നുവെന്ന് ധാരണയുണ്ടായിരുന്നു. ‘(370ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളയുന്നതിന്) ഒരു ദിവസം മുമ്ബ് ആഭ്യന്തര മന്ത്രിയുടെ ഒരു വിളിവന്നു. ഒരു കത്ത് അയക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സമിതിയെ കൊണ്ട് ഉടന്‍ അംഗീകാരം നല്‍കി പിറ്റേന്ന് 11 മണിക്ക് മുമ്ബ് തിരിച്ചയക്കണമെന്നുമായിരുന്നു നിര്‍ദേശം”.
നിരവധി അഴിമതി വിഷയങ്ങള്‍ സൂചിപ്പിച്ചതിനാണ് 2020 ആഗസ്റ്റില്‍ ഗോവ ഗവര്‍ണര്‍ പദവിയില്‍നിന്ന് മാറ്റി മേഘാലയയിലേക്ക് തന്നെ മാറ്റിയതെന്നും സത്യപാല്‍ മാലിക് ആരോപിച്ചു. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ളവര്‍ അഴിമതി കാണിക്കുകയാണ്. പ്രസിഡന്റ് ദ്രൗപദി മുര്‍മു അംഗീകാരം നല്‍കുന്ന നിയമനങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണെന്നും സത്യപാല്‍ മാലിക് ആരോപിച്ചു.