എ.എസ് ശ്രീകുമാര്‍
യു.ഡി.എഫ് വിജയിച്ച പാലക്കാട്, ഇടതുമുന്നണി കൊടിപാറിച്ച ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പി.വി അന്‍വറിന്റെ സ്വന്തമായിരുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. നിലവില്‍ 263 പോളിംഗ് ബൂത്തുകള്‍ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ നടത്തി നിലമ്പൂരിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2,28,512 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. ഇതില്‍ 1,11,692 പുരുഷന്‍മാരും പുരുഷന്‍മാരും 1,16,813 സ്ത്രീകളും 7 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുമുണ്ട്. പട്ടികയില്‍ 1455 പേര്‍ 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാരും 2321 ഭിന്നശേഷി വിഭാഗത്തില്‍പെടുന്നവരുമാണ്. 4155 പേരാണ് പുതിയ യുവവോട്ടര്‍മാര്‍.
ഇതിനിടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നതായി യു.ഡി.എഫ് ആരോപിച്ചു. സമീപത്തെ മണ്ഡലങ്ങളിലെ സ്ഥിരം താമസക്കാരെ വോട്ടര്‍ പട്ടികയില്‍ സിപിഎം ചേര്‍ക്കുന്നുവെന്നാണ് യുഡിഎഫ് ആരോപണം. ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിലമ്പൂരില്‍ വി.എസ് ജോയ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് സൂചന. എന്നാല്‍ യു.ഡി.എഫ് വിട്ടുവരുന്ന വിജയസാധ്യതയുളളവരുണ്ടെങ്കില്‍ സി.പി.എം നിലമ്പൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി പരിഗണിച്ചേക്കാമെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.പി അനില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനോടും സി.പി.എമ്മിനോടും ഇടഞ്ഞ് പി.വി അന്‍വര്‍ രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മെയ് 5-ന് പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് തീയതി താമസിയാതെ പ്രഖ്യാപിക്കും. എം.എല്‍.എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്‍വര്‍, ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് പ്രവേശനത്തിന് കാത്തുകെട്ടി കഴിയുന്ന അന്‍വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും. കോണ്‍ഗ്രസ് എ.പി അനില്‍കുമാറിനും സി.പി.എം എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ മണ്ഡലത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
നിലമ്പൂരില്‍ സി.പി.എമ്മിനെ തോല്‍പ്പിക്കേണ്ടത് യു.ഡി.എഫിനെക്കാളും കോണ്‍ഗ്രസിനെക്കാളും അന്‍വറിന്റെ ആവശ്യമാണ്, അഭിമാന പ്രശ്‌നമാണ്. താന്‍ ഇടതുമുന്നണി വിട്ടതിന്റെ നീതീകരണം കൂടിയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. 2021-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രനായി നിലമ്പൂരില്‍ നിന്ന് രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട അന്‍വര്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ വി.വി പ്രകാശിനെ തോല്‍പ്പിച്ചത് 2,700 വേട്ടുകള്‍ക്കാണ്. അന്‍വര്‍ തന്നെയായിരിക്കും മണ്ഡലത്തിലെ നിര്‍ണായക ഘടകം.
ഇടതുമുന്നണി പിടിച്ചെടുത്ത യു.ഡി.എഫിന്റെ ഉരുക്ക് ഉരുക്ക് കോട്ടയാണ് നിലമ്പൂര്‍. നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം 1967-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീശിയത് ചുവപ്പ് കാറ്റായിരുന്നു. കെ കുഞ്ഞാലിയിലൂടെ മണ്ഡലം ഇടതിനൊപ്പം നിന്നു. എന്നാല്‍ 69-ല്‍ കുഞ്ഞാലിയുടെ അരുംകൊലയ്ക്കാണ് മണ്ഡലം സാക്ഷിയായത്. നിലമ്പൂരിന്റെ ആദ്യ എം.എല്‍.എ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് 1970-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനെ കൈവിട്ടു.
അന്ന് കോണ്‍ഗ്രസിന്റെ എം.പി ഗംഗാധരനെ സ്വീകരിച്ച മണ്ഡലം ’77-ലും ’80-ലും യു.ഡി.എഫിമെ തുണച്ചു. എന്നാല്‍ ’82-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തിയ സി.പി.എമ്മിന്റെ ടി.കെ ഹംസ മണ്ഡലം വീണ്ടും ചുവപ്പിച്ചു. 1987 മുതല്‍ കോണ്‍ഗ്രസിന്റെ വിജയ കുതിപ്പിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. ’87 മുതല്‍ 2011 വരെ ആറ് തവണ തുടര്‍ച്ചയായി മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത് ആര്യാടന്‍ മുഹമ്മദാണ്. 1977-ലും 1980-ലും ആര്യാടനായിരുന്നു നിലമ്പൂരിന്റെ പ്രതിനിധി. എന്നാല്‍ 2016-ല്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറി മറിഞ്ഞു.
കേരളമൊട്ടാകെ ആഞ്ഞടിച്ച ഇടത് തരംഗത്തില്‍ നിലമ്പൂരിലും വലിയ അടിയൊഴുക്കുകള്‍ ഉണ്ടായി. ഉറച്ച കോട്ടയില്‍ പോരിനിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ആര്യാടന്‍ മുഹമ്മദിന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്തിന് അടിതെറ്റി. ഇടത് സ്വതന്ത്രന്‍ പി.വി അന്‍വറിലൂടെ മണ്ഡലം ഇടതിന് സ്വന്തമായി. 2021-ലും അന്‍വര്‍ മണ്ഡലം കാത്തു. ഇപ്പോള്‍ അന്‍വറും കളം മാറിയതോടെ നിലമ്പൂര്‍ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം പിടിച്ചെടുത്ത മണ്ഡലം കൈവിട്ട് കളയാന്‍ ഇടതിനൊട്ടുമാവില്ല. തങ്ങളെ വെല്ലുവിളിച്ച് പുറത്തുപോയ അന്‍വറിനെ മുട്ടുകുത്തിക്കുന്നതില്‍ കുറഞ്ഞൊന്നും ഇടതു ക്യാമ്പ്, പ്രത്യേകിച്ച് സി.പി.എം ചിന്തിക്കുന്നില്ല.
പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം ഉപതിരഞ്ഞെടുപ്പ് എന്നാണ് അന്‍വര്‍ മോഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ അഴിമതി ആരോപണത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ യു.ഡി.എഫിനൊപ്പം നിലകൊള്ളുന്നത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അന്‍വര്‍ നിലമ്പൂരില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തിയപ്പോള്‍ സി.പി.എം പിന്തുണച്ചതിനാലാണ് അദ്ദേഹം എല്‍.ഡി.എഫ് സ്വതന്ത്രനായത്. മണ്ഡലത്തിന്റെ കോണ്‍ഗ്രസ് കുത്തക തകര്‍ത്ത അന്‍വര്‍ സി.പി.എമ്മിന്റെ ചങ്കായി മാറി. അന്‍വറിനെതിരെ ഉയര്‍ന്ന വിവാദങ്ങളെല്ലാം സി.പി.എമ്മിന്റെ രാഷ്ട്രീയ ഇടപെടലില്‍ ഒതുങ്ങിപ്പോയി.
എന്നാല്‍ ഒരിക്കല്‍ സി.പി.എമ്മിന്റെ വിനീത വിധേയനായിരുന്ന അന്‍വര്‍ പതുക്കെ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും നേരേ തിരിഞ്ഞു കൊത്താന്‍ തുടങ്ങി. സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയും ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തി. ഇത് സി.പി.എമ്മിനെയും ആഭ്യന്തര വകുപ്പിനെയും ഫലത്തില്‍ മുഖ്യമന്ത്രിയെ തന്നെയും പ്രതിരോധത്തിലാക്കി. പൂരംകലക്കലിനെയും അന്‍വര്‍ രാഷ്ട്രീയ ആയുധമാക്കി. അങ്ങനെ അന്‍വര്‍-സി.പി.എം ബന്ധം തീര്‍ത്തും വഷളായി.
പിണറായി വിജയനെയും സി.പിഎമ്മിനെയും പരസ്യമായി തള്ളപ്പറഞ്ഞ അന്‍വര്‍ ഒടുവില്‍ എം.എല്‍.എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചു. എം.എല്‍.എ പദം രാജിവച്ച ശേഷം ഏതാണ്ട് രണ്ട് മാസക്കാലം പി.വി അന്‍വറിനെ ചുറ്റിപ്പറ്റിയാണ് രാഷ്ട്രീയ കേരളത്തിന്റെ ദൈനംദിന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇടതു ബന്ധം വിച്ഛേദിച്ച അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. പിന്നാലെ തമിഴ്‌നാട്ടിലെ ഡി.എം.കെയില്‍ ചേക്കേറാന്‍ ആഗ്രഹിച്ചെങ്കിലും ആ ശ്രമം തുടക്കത്തിലേ പാളി. ഗതികിട്ടാതെ അലഞ്ഞ അന്‍വറിന് സി.പി.എമ്മിന്റെ മുഖ്യശത്രുക്കളായ തൃണമൂല്‍ കോണ്‍ഗ്രസ് കസേരയിട്ടുകൊടുക്കുകയായിരുന്നു.
ബി.ജെ.പിക്ക് നിലമ്പൂരില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് ചോദ്യം. 2016-ല്‍ 11,504 വോട്ടുകള്‍ നേടിയ ബി.ജെ.പിയുടെ പ്രകടനം 2021-ല്‍ 8,595 വോട്ടുകളില്‍ ഒതുങ്ങി. ഭരണവിരുദ്ധ വികാരവും അന്‍വര്‍ ഇഫക്ടും പ്രതിഫലിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സംഘടനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ എന്ന ടെക്‌നോക്രാറ്റിന്റെ റോളും എണ്ണപ്പെടും.