ലിൻസി ഫിലിപ്സ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1575 പേർ, 10 വർഷത്തിനുള്ളിൽ പരിക്കേറ്റത് 10752 പേർക്ക്. സർക്കാർ നിയമസഭയിൽവെച്ച കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. കാട്ടാനയുടെ ആക്രമണം നാൾക്കുനാൾ വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
വന്യജീവി ആക്രമണം കുറയ്ക്കുന്നതിനായി വനം വകുപ്പ് കോടിക്കണക്കിനു രൂപ ചിലവഴിച്ചിട്ടും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം ഓരോ വര്‍ഷവും ഭീതികരമായി കൂടുന്നതിന്റെ ഭീതിയിലാണ് ജനങ്ങൾ. 10 വര്‍ഷത്തിനുളളില്‍ വന്യജീവി ആക്രമണ ലഘൂകരണത്തിനായി സംസ്ഥാനത്ത് ചില വഴിച്ചത് 240.20 കോടി രൂപയാണ്.
2010 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 1575 പേരാണ് വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 200 ഓളം മനുഷ്യജീവനുകളാണ് പൊലിഞ്ഞത് .ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍ മാത്രം 18 പേര്‍ കൊല്ലപ്പെട്ടു.
വന്യ ജീവി ആക്രമണം മൂലം പരിക്കേറ്റവരുടെ എണ്ണവും വന്‍ തോതിലാണ് ഉയരുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 10752 പേര്‍ക്കാണ് വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ പലരും ചലനശേഷി വരെ നഷ്ടമായി ദയനീയ ജീവിതം നയിക്കുന്നു.
വന്യ ജീവി ആക്രമണത്തില്‍ 2010 ല്‍ 73 പേര്‍ക്ക് പരിക്കേറ്റ സ്ഥാനത്ത് 2023-24 വര്‍ഷത്തില്‍ അത് 1603 ആയി ഉയര്‍ന്നു. 2024-25 വര്‍ഷത്തില്‍ ജനുവരി 31 വരെ 1235 പേര്‍ക്കാണ് പരിക്കേറ്റത്.വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ കൂടുതലും കര്‍ഷകരും ആദിവാസികളുമാണ്.
പ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നുവെന്നു അവകാശപ്പെടുമ്പോഴും വന്യജീവികളുടെ ആക്രമണത്തില്‍ വന്‍ വര്‍ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. 2015 ല്‍ നാലു കോടി രൂപ മനുഷ്യ വന്യജീവി ആക്രമണ ലഘൂകരണത്തിനായി മാറ്റിവെച്ചപ്പോള്‍ 2020-ല്‍ അത് 24 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2024-ല്‍ അത് 48 കോടി ആയിട്ടാണ് ഉയര്‍ത്തിയത്. വന്‍ തോതില്‍ ഫണ്ട് ചെലവഴിച്ചപ്പോഴും അത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നതാണ് പൊതുവായ വിമര്‍ശനം.