വാഷിംഗ്ടണ്‍: ചെയ്യാത്ത കുറ്റത്തിന് 32 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടിവന്ന വയോധികന് 13 മില്യന്‍ ഡോളര്‍(ഏകദേശം നൂറുകോടി രൂപ) നഷ്ടപരിഹാരം വിധിച്ചു. മസാച്യുസെറ്റ്സിലുള്ള ലോവല്‍ സ്വദേശിയായ വിക്ടര്‍ റൊസാരിയോയ്ക്കാണ് വന്‍തുക നഷ്ടപരിഹാരം ലഭിച്ചത്. 1982ല്‍ നടന്ന തീപിടിത്ത കേസിലാണ് ഇദ്ദേഹത്തിനെതിരെ കുറ്റംചുമത്തി ജയിലിലടച്ചത്.
ലോവലിലെ കെട്ടിടത്തില്‍ തീപിടിത്തം നടക്കുമ്പോള്‍ റൊസാരിയോയ്ക്ക് 24 വയസായിരുന്നു പ്രായം. യുവാവ് കെട്ടിടത്തിന് തീവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അഞ്ച് കുട്ടികളടക്കം എട്ടുപേര്‍ തീപിടിത്തത്തില്‍ മരിച്ചിരുന്നു. തീപിടിത്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയ റൊസാരിയോയെ അന്വേഷണസംഘം പിടികൂടി കുറ്റം ചുമത്തുകയായിരുന്നു.
യുവാവിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘം മണിക്കൂറുകള്‍ ചോദ്യംചെയ്തു. കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും റൊസാരിയോ വഴങ്ങിയില്ല. ഒടുവില്‍ പൊലീസ് നല്‍കിയ രേഖയില്‍ ഒപ്പുവച്ചാല്‍ വെറുതെവിടാമെന്ന് അറിയിച്ചു. സ്പാനിഷ് വംശജനായ റൊസാരിയോയ്ക്ക് ഇംഗ്ലീഷിലുണ്ടായിരുന്ന കുറ്റസമ്മതം വായിക്കാനായിരുന്നില്ല. പൊലീസിന്റെ ആവശ്യപ്രകാരം ഒപ്പുവച്ചെങ്കിലും കേസ് കോടതിയിലെത്തിയപ്പോള്‍ റൊസാരിയോയുടെ കുറ്റസമ്മത രേഖയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.
കേസില്‍ കോടതി റൊസാരിയോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2014ലാണ് ജയില്‍മോചിതനാകുന്നത്. 2019ല്‍ ലോവന്‍ നഗരഭരണകൂടത്തിനും പൊലീസുകാര്‍ക്കും അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ക്കുമെതിരെ വിക്ടര്‍ റൊസാരിയോ ഫെഡറല്‍ കോടതിയെ സമീപിച്ചു. കേസില്‍ ദിവസങ്ങള്‍ക്കുമുന്‍പാണ് നൂറുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് കോടതി ഉത്തരവിട്ടത്.