കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു.
കോട്ടയം സ്വദേശിനിയായ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് (23) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഡോ. വന്ദനയെ പ്രതി സന്ദീപ് ആറു തവണ കുത്തിയിരുന്നു. സ്‌പൈനല്‍ കോഡിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അടിപിടിക്കേസില്‍ അറസ്റ്റിലായ പ്രതി സന്ദീപിനെ പുലര്‍ച്ചെ നാലു മണിയോടെയാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. മുറിയില്‍ പരിശോധന നടക്കുന്നതിനിടെ കത്രികയെടുത്ത് പ്രതി കുത്തുകയായിരുന്നു. ആറ് തവണ കുത്തേറ്റു. ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു ഡോക്ടര്‍ അടക്കം അഞ്ചു പേര്‍ക്ക് കുത്തേറ്റു. ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്നവരെ ആക്രമിക്കുന്നത് അറിഞ്ഞാണ് പോലീസ് മുറിയിലേക്ക് എത്തിയത്.
ആന്തരികാവയവങ്ങളെ തകര്‍ക്കുന്ന വിധത്തിലുള്ള മാരകമായ പരിക്കുകളാണ് ഏറ്റത്. ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. നിരവധി തവണ കുത്തേറ്റുവെങ്കിലും അതില്‍ വയറ്റിലും കഴുത്തിലുമേറ്റ രണ്ടെണ്ണം അതീവ ഗുരുതരമായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പള്‍സ് നിലച്ച നിലയിലായിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
നെടുമ്ബന യു.പി സ്‌കൂളിലെ അധ്യാപകനാണ് പ്രതിയായ എസ്. സന്ദീപ്. ഇയാള്‍ എംഡിഎംഎ പോലെയുള്ള ലഹരിമരുന്നിന് അടിമയാണെന്ന സംശയമുണ്ട്. വീട്ടില്‍ അടിപിടിയുണ്ടാക്കി പരിക്കേറ്റ സന്ദീപിനെ ചികിത്സയ്ക്ക് എത്തിച്ചതാണ് താലൂക്ക് ആശുപത്രിയില്‍. പ്രതിയുടെ കാലില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. ഇത് ചികിത്സയ്ക്കുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡ്രസ്സിംഗിനിടെ ഡോക്ടറുടെ മേശയില്‍ നിന്നും കത്രിക മോഷ്ടിച്ച ഇയാള്‍ ചികിത്സ കഴിഞ്ഞതോടെ എല്ലാവരേയും ആക്രമിക്കുകയായിരുന്നു.
ഡോ. വന്ദനയ്ക്ക് പുറമേ മറ്റൊരു ഡോക്ടര്‍ ഒരു പോലീസുകാരന്‍, സെക്യുരിറ്റി ജീവനക്കാരന്‍, പ്രതിയുടെ ഒരു ബന്ധു എന്നിവരെയും ഇയാള്‍ ആക്രമിച്ചു. ആക്രമണത്തെ തുടര്‍ന്ന് എല്ലാവരും ഓടി രക്ഷപ്പെട്ടുവെങ്കിലും ഡോക്ടര്‍ മുറിയില്‍ ഒറ്റപ്പെട്ട് പോകുകയായിരുന്നു.
മാതാപിതാക്കളുടെ ഏക മകളാണ് ഡോ. വന്ദന. ഡോക്ടര്‍ ആകണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പാസായ ശേഷം ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരു്‌നു ഡോ.വന്ദന.