എ.എസ് ശ്രീകുമാര്‍
‘ഓപറേഷന്‍ സിന്ദൂറി’നെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ വെടിവെച്ച് വീഴ്ത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകേട്ടാണ് രാജ്യം ഇന്ന് ഉണര്‍ന്നത്. പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ അസിഫ് ആണ് സി.എന്‍. എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍. ഒരു മിഗ്-29, ഒരു സുഖോയ് എന്നിങ്ങനെ അഞ്ച് ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയിലും പാകിസ്താനിലുമായി വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു ഖ്വാജ അസിഫിന്റെ വാദം.
എന്നാല്‍ അതിനുള്ള തെളിവ് എവിടെയെന്ന് സി.എന്‍.എന്‍ ആങ്കര്‍ ചോദിച്ചപ്പോള്‍ ”അതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉണ്ട്…” എന്നായിരുന്നു ഖ്വാജ അസിഫിന്റെ ദുര്‍ബലമായ മറുപടി. സോഷ്യല്‍ മീഡിയയുടെ വിശ്വാസ്യതയെക്കുറിച്ച് ഏവര്‍ക്കും അറിയാമെന്നിരിക്കെ ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രി തന്റെ നിലവാരമില്ലായ്മയും കഴിവുകേടും സ്വയം ലോകത്തിനു മുന്നില്‍ പ്രകടിപ്പിക്കുകയായിരുന്നു. അതേസമയം, ഓപറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വക്താക്കള്‍ വസ്തുനിഷ്ടമായി ഇന്നലെ ലോകത്തിനു മുന്നില്‍ വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് പുറമെ കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വോമിക സിങ് എന്നിവരാണ് വീഡിയോ സഹിതം നടത്തിയ തിരിച്ചടിയെപ്പറ്റി കൃത്യമായും അതിസുക്ഷ്മമായും വിശദീകരിച്ചത്. എവിടെ, എപ്പോള്‍, എങ്ങിനെയായിരുന്നു ഇന്ത്യ തിരിച്ചടിച്ചത് എന്ന് വീഡിയോ സഹിതമാണ് ഇന്ത്യ വിശദീകരിച്ചതെങ്കില്‍ ഖ്വാജ അസിഫ് പറഞ്ഞത് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നാണ്. ചില വിമാന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു പാകിസ്താന്റെ ഈ നുണ ബോംബ്.
ഇന്ത്യ പാകിസ്താന്റെ ജനവാസ മേഖലയിലല്ല, മറിച്ച് കൊടും ഭീകരരുടെ 9 താവളങ്ങളിലാണ് ആക്രമണം നടത്തിയത്. എന്നാല്‍ അതിന് മറുപടിയായി പാകിസ്താന്‍ അന്താരാഷ്ട്ര മര്യാദകള്‍ ലംഘിച്ച് ഇന്ത്യന്‍ ജനവാസ കേന്ദ്രങ്ങളില്‍ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയായ ലാന്‍സ് നായിക് ദിനേശ് കുമാര്‍ വീരമൃത്യു വരിച്ചത് വേദനിപ്പിക്കുന്ന സംഭവമായി.
പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നല്‍കിയതിന് പിന്നാലെ സാധാരണജനങ്ങളെ ഉള്‍പ്പെടെ ലക്ഷ്യംവച്ച് പാകിസ്താന്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ രാജ്യം അതീവ ജാഗ്രതയിലാണ്. നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ സൈന്യം പൂഞ്ചില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയുണ്ടായി. 59 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയും നാലിടങ്ങളില്‍ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി.
ഇന്ന് ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ – ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം.
പാകിസ്ഥാനില്‍ നിന്നും കൂടുതല്‍ പ്രത്യാക്രമണം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യയിലെ 21 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചു. ശനിയാഴ്ച രാവിലെ ഇവ തുറക്കും. ജമ്മു, ശ്രീനഗര്‍, ചണ്ഡിഗഡ്, രാജ്കോട്ട്, ലേ, അമൃത്സര്‍, ധര്‍മശാല, ജോധ്പൂര്‍, ഭുജ്, ജാംനഗര്‍, എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. 200-ഓളം വിമാന സര്‍വീസുകള്‍ രാജ്യത്ത് റദ്ദാക്കുകയും ചെയ്തു. ഇന്ത്യയില്‍ അതീവ ജാഗ്രത ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണീ നടപടികള്‍.
‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. പാക് പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നയമെന്നും സൈനിക നടപടിയില്‍ പൂര്‍ണ പിന്തുണ അറിയിച്ചെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ വിശദീകരിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട് സര്‍വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും നേതാക്കള്‍ പക്വതയോടെ പെരുമാറിയെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇതിനിടെ അഭ്യന്തര സംഘര്‍ഷത്തില്‍ പാകിസ്താന്‍ കടുത്ത പ്രതിസന്ധിയിലാണ്. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കറാച്ചിയില്‍ ഉഗ്ര സ്‌ഫോടനം ഉണ്ടായത്. പാക് സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലും സ്‌ഫോടനം നടന്നു. പ്രശസ്തമായ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയവും തകര്‍ക്കപ്പെട്ടു. പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വലിയ ആശങ്കയെ തുടര്‍ന്ന് ഇസ്ലാമബാദില്‍ സൈറനുകളും മുഴങ്ങി.
തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ പാകിസ്താനെ നടുക്കിയിരിക്കുകയാണ്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്ക് സൈനികരെ ആക്രമിച്ച ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) 14 പാക്ക് സൈനികരെയാണ് കൊലപ്പെടുത്തിയത്. ബി.എല്‍.എയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷം പാക്ക് ഭരണകൂടത്തിന് തലവേദനയായിരിക്കുന്നത്.