സ്റ്റോക്‌ഹോം: ലോകത്തിന് ഭീഷണിയായി ആണവായുധങ്ങള്‍ കുന്നുകൂടുന്നതായി റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങളും മറ്റും തുടരുന്നുവെങ്കിലും അടുത്ത ഒരു പതിറ്റാണ്ടിനിടെ ആണവായുധങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്ന് സ്റ്റോക്‌ഹോം രാജ്യാന്തര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ടുപ്രകാരം യു.എസും റഷ്യയുംതന്നെയാണ് ആണവായുധശേഖരത്തില്‍ ഒന്നാമതും രണ്ടാമതും. യഥാക്രമം 3708ഉം 4477ഉം ആണ് ഇരുരാജ്യങ്ങളുടെയും വശമുള്ളത്. ചൈന- 350, ഫ്രാന്‍സ്- 290, ബ്രിട്ടന്‍- 180 എന്നിവയാണ് പിറകില്‍. ചൈന അടുത്തിടെയായി ആണവായുധങ്ങളുടെ എണ്ണം കുത്തനെ വര്‍ധിപ്പിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് സിപ്രി കണക്കുകള്‍ പറയുന്നു. 2006ല്‍ 145 ആയിരുന്നതാണ് ഇരട്ടിയിലേറെ വര്‍ധിച്ചത്. അടുത്ത പതിറ്റാണ്ടില്‍ ഇത് വീണ്ടും ഇരട്ടി കൂടുമെന്നും സംഘടന പ്രവചിക്കുന്നു.
ഇനിയും കണക്കുകള്‍ പുറത്തുവരാത്ത ഉത്തര കൊറിയയുടെ വശം 20 ആണവായുധങ്ങളുണ്ടെന്നാണ് അനുമാനം. രാജ്യം നിരന്തരം ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നത് ഇതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അയല്‍രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍ എന്നിവയും ആണവായുധക്കണക്കുകളില്‍ ഏകദേശം ഒപ്പത്തിനൊപ്പമാണ്- യഥാക്രമം 160ഉം 165ഉമാണ് ഇവരുടെ പക്കലുള്ളത്. ഇസ്രായേലിന് 90ഉം.
യു.എന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങള്‍കൂടിയായ അഞ്ചു രാജ്യങ്ങളാണ് ആണവായുധശേഖരത്തിലും ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.