ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആറ് മണ്ഡലങ്ങള്‍ പിടിക്കാന്‍ അരയും തലയും മുറുക്കി ബി.ജെ.പി. ഹൈദരാബാദില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രഖ്യാപിച്ച ‘മിഷന്‍ സൗത്ത് ഇന്ത്യ’ പ്രകാരമാണിത്. കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയാതിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏത് വിധേനയും സ്വാധീനം ഉണ്ടാക്കുകയെന്നതാണ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. തെലങ്കാനയും തമിഴ്‌നാടുമാണ് ബിജെപിയുടെ ആദ്യ ലക്ഷം. ഇവിടങ്ങളില്‍ മുഖ്യപ്രതിപക്ഷമായി വളര്‍ന്ന് ഭരണം പിടിക്കുകയെന്നതാണ് ബി.ജെ.പി പദ്ധതി.
2024 ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളും ബി.ജെ.പി ആവിഷ്‌കരിച്ച് കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും നിലം തൊടാന്‍ പോലും കഴിയാതിരുന്ന കേരളത്തില്‍ ബി.ജെ.പി ഇക്കുറി 6 സീറ്റുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. മണ്ഡലം പിടിക്കാനായി കേന്ദ്രമന്ത്രിമാരെ തന്നെയാണ് നേതൃത്വം ഇറക്കിയിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, ആറ്റിങ്ങല്‍ കാസര്‍ഗോഡ് എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളായിരുന്നു ബി.ജെ.പി എ പ്ലസ് മണ്ഡലങ്ങള്‍ എന്ന് പ്രഖ്യാപിച്ചത്. സുരേഷ് ഗോപി, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിങ്ങളനെ ബി.ജെ.പിയിലെ പ്രമുഖരെ തന്നെ പാര്‍ട്ടി രംഗത്തിറക്കുകയും ചെയ്തു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും അനായാസ ജയവും ആറ്റിങ്ങലും തൃശ്ശൂരും കാസര്‍ഗോഡും ശക്തമായ മത്സരം കാഴ്ചവെച്ച് വോട്ട് ഉയര്‍ത്തുകയുമായിരുന്നു ലക്ഷ്യം.
എന്നാല്‍ ബി.ജെ.പി പ്രതീക്ഷകളെ അസ്ഥാനത്താക്കി കനത്ത തിരിച്ചടിയായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടിവന്നത്. ബി.ജെ.പി വിജയ പ്രതീക്ഷ മുന്നോട്ട് വച്ച് മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് അവരുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. തിരുവനന്തപുരത്ത് മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയത്. ആകെ ലഭിച്ചത്. 12.39 ശതമാനം ആയിരുന്നു വോട്ടു വിഹിതം.
ഇക്കുറി ആറ് മണ്ഡലങ്ങളാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. പാലക്കാട്, തൃശൂര്‍, ആറ്റിങ്ങല്‍, തിരുവനന്തപുരം, മാവേലിക്കര എന്നീ മണ്ഡലങ്ങളാണു പട്ടികയിലുള്ളത്. കാസര്‍കോഡ് പട്ടികയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര മന്ത്രിമാര്‍ക്കാണ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. ‘പ്രവാസ് കാര്യക്രമം’ എന്ന പദ്ധതിയില്‍, മാസത്തില്‍ രണ്ട് ദിവസം ചുമതലയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും മന്ത്രിമാര്‍ പ്രവര്‍ത്തിക്കേണ്ടത്.
തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ്. ആറ്റിങ്ങല്‍ വി മുരളീധരനും. പത്തനംതിട്ട ശേഭാ കരന്തലജെയ്ക്കും, പാലക്കാട് ഭഗവത് ഖുബെയ്ക്കും, തൃശൂര്‍ അശ്വനികുമാര്‍ ചൗബേയ്ക്കും ആണ് ചുമതല നല്‍കിയിരിക്കുന്നത്. മാവേലിക്കര മണ്ഡലത്തിന്റെ ചുമതല ആര്‍ക്ക് നല്‍കുമെന്നത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തിട്ടില്ല.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരേയും ഓരോ മണ്ഡലങ്ങളിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. സി കൃഷ്ണകുമാര്‍ (പത്തനംതിട്ട), എം.ടി രമേശ് (തൃശൂര്‍), ജോര്‍ജ് കുര്യന്‍ (തിരുവനന്തപുരം), കെ.പി സുധീര്‍ (ആറ്റിങ്ങല്‍), സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് (പാലക്കാട്), മേഖലാ പ്രസിഡന്റ് എ സോമന്‍ (മാവേലിക്കര) എന്നിങ്ങനെയാണ് ചുമതല. അതേസമയം കേരള കൂടാതെ തമിഴ്‌നാട് , തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകള്‍ നേടാന്‍ സാധിച്ച തമിഴ്‌നാട്ടില്‍ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് 20 സീറ്റുകളാണ്. യമ്പത്തൂര്‍,നാമക്കല്‍,തിരുപ്പൂര്‍ എന്നിവ ഉള്‍പ്പെടുന്ന എ.ഐ.എ.ഡി.എം.കെയ്ക്ക് സ്വാധീനമുള്ള കൊംഗു മേഖലയിലായണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി പ്രതീക്ഷ. കൊംഗുമേഖലയില്‍ ഉള്ള കരൂരില്‍ നിന്നുള്ള മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷനാക്കിയതും ഗുണം ചെയ്തുവെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഏറെ പ്രതീക്ഷപുലര്‍ത്തുന്ന രണ്ടാമത്തെ സംസ്ഥാനം തെലങ്കാനയാണ്. ആന്ധ്രയില്‍ ഭരണത്തിനു പുറത്തുള്ളവരുമായി സഖ്യത്തിനാണ് ബി ജെ പി ശ്രമിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ കര്‍ണാകയില്‍ സീറ്റ് ഉയര്‍ത്താമെന്നും ബി.ജെ.പി കണക്ക് കൂട്ടുന്നുണ്ട്.