തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ടിജെ ജോസഫ് മാഷ്. മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കൈ വെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ അദ്ധ്യാപകനാണ് ടിജെ ജോസഫ്.
എന്നോടൊപ്പം നിന്ന, എന്നെ ഇപ്പോഴും ജീവിപ്പിക്കുന്ന നല്ലവരായ മനുഷ്യര്‍ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്ന് ടി ജെ ജോസഫ് പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതുപോലൊരു അംഗീകാരം ഏറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദുരന്താനുഭവങ്ങളിലൂടെയും കടന്നുപോകുമ്ബോള്‍ ഒപ്പംനിന്ന ഒരുപാട് നല്ല മനുഷ്യരുണ്ട്. സ്നേഹവും പിന്തുണയും പണവുമൊക്കെ തന്ന് സഹായിച്ചവര്‍. അവര്‍ക്ക് ഈ അംഗീകാരം സമര്‍പ്പിക്കുന്നു. നന്മ ഇപ്പോഴും ഇല്ലാതായിട്ടില്ല. സ്വന്തം ജീവിതാനുഭവം എന്ന നിലയില്‍ മാത്രമല്ല ഈ രചനയെ കാണുന്നത്. നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയെ വരച്ചിടാനാണ് ശ്രമിച്ചത്. അറിവും സാക്ഷരതയുമുള്ള സമൂഹത്തില്‍ സാധാരണക്കാരന്‍ എത്രമാത്രം അരക്ഷിതനാണെന്ന് മറ്റുള്ളവരെ അറിയിക്കാനുള്ള ശ്രമമായിരുന്നു അതെന്നും ടി ജെ ജോസഫ് പറഞ്ഞു.
അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ ആത്മകഥയ്‌ക്കാണ് പുരസ്‌കാരം. ഇരുപത്തി അയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷന്‍ കെ സച്ചിദാനന്ദനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
2010 ജൂലൈ നാലിനാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജിന് സമീപം വെച്ച് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ ഭീകരര്‍ വെട്ടിമാറ്റിയത്. പ്രൊഫസര്‍ തയ്യാറാക്കിയ ചോദ്യ പേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.