ശ്രീനഗർ: കശ്മീരിലെ ടിവി–ടിക്ടോക് താരം അമ്രീൻ ബട്ട്, സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട് എന്നിവരെയടക്കം വധിച്ച കേസുകളിൽ പങ്കാളിയായ ലത്തീഫ് റത്തർ ഉൾപ്പെടെ 3 ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
മറ്റൊരു സംഭവത്തിൽ, പുൽവാമ ജില്ലയിൽ 30 കിലോ സ്‌ഫോടക വസ്തുക്കൾ (ഐഇഡി) കണ്ടെടുത്തു നിർവീര്യമാക്കിയ സേന വൻ ദുരന്തം ഒഴിവാക്കി. സ്വാതന്ത്ര്യദിനാഘോഷം അലങ്കോലമാക്കാനുള്ള ഭീകരസംഘത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്നു സംശയിക്കുന്നു.
കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഖാൻസാഹിബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്കറെ ഭീകരരെ വധിച്ചത്. വാട്ടർഹെയിലിൽ ഇവർ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
കുടിയേറ്റക്കാർക്കുള്ള പ്രത്യേക തൊഴിൽ പാക്കേജ് പ്രകാരം സർക്കാർ ജോലി ലഭിച്ച പണ്ഡിറ്റ് സമുദായാംഗമായ രാഹുൽ ബട്ടിനെ മേയ് 12 ന് ചദൂര ടൗണിലെ തഹസിൽദാർ ഓഫിസിനുള്ളിൽ വച്ചാണ് ഭീകരർ വെടിവച്ചു കൊന്നത്. ദിവസങ്ങൾക്കുശേഷം, ബദ്ഗാം ജില്ലയിലെ അമ്രീന്റെ വീട്ടിൽ ചിത്രീകരണത്തിന്റെ ആവശ്യത്തിനെന്നു പറഞ്ഞു രാത്രി കടന്നുചെന്ന സംഘം അവർക്കുനേരെ നിറയൊഴിച്ചു.