പാലക്കാട്: പ്രമാദമായ ആദിവാസി മധു വധക്കേസില്‍ കേസില്‍ ഇനി വിസ്തരിക്കാനിക്കുന്ന സാക്ഷികളെ പോലും പ്രതികള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. ഇതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും രാജേഷ് വ്യക്തമാക്കി.
നിരന്തരമായ കൂറുമാറ്റം സ്വാധീനങ്ങള്‍ക്ക് വഴങ്ങിയണെന്ന് കോടതിക്കും ബോധ്യപ്പെട്ടു.കോടതിയില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയണമായിരുന്നു. അതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ ഹര്‍ജി നല്‍കിയതെന്നും എസ്പിപി പറഞ്ഞു.
ഇന്ന് മധുകേസിലെ പ്രതികള്‍കളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കെയാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലെ വാദം. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക.
പ്രതികള്‍ക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. പ്രതികള്‍ ജാമ്യ ഉപാധികള്‍ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അഹീെ ഞലമറ
ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാനുളള ചില സാക്ഷികളേയും പ്രതികള്‍ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറു മാറിയിട്ടുണ്ട്.
പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ തീര്‍പ്പ് വന്നതിന് ശേഷം മാത്രമേ ഇനി സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷിഫാന്റെ ജാമ്യാപേക്ഷയും മണ്ണാര്‍ക്കാട് എസ് സി എ സ്ടി കോടതി ഇന്ന് പരിഗണിക്കും.