തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരം കവരുന്ന ബില്‍ നിയമസഭയിലെത്തും മുമ്പേ സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട നടപടികളില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരേ കടുത്ത നടപടിയെടുക്കാനും കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം സര്‍ക്കാരിന്റെ സഹായങ്ങളൊന്നുമില്ലാതെ നടത്താനുമുള്ള നീക്കങ്ങളിലാണ് ഗവര്‍ണര്‍.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്നാണ് രാജ്ഭവന് ലഭിച്ച നിയമോപദേശം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ വ്യാഴാഴ്ച മടങ്ങിവന്നാലുടന്‍ വിസിക്കെതിരേ നടപടിയുണ്ടാകുമെന്നാണു വിവരം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് റദ്ദാക്കിയ ശേഷം വിസി നടത്തിയ പ്രതികരണങ്ങളും അഭിമുഖങ്ങളുമാണ് കടുത്ത നടപടിക്ക് ഗവര്‍ണറെ പ്രേരിപ്പിച്ചത്.
ഗവര്‍ണറുടെ നടപടിക്കെതിരേ കേസ് കൊടുക്കാന്‍ നേരത്തേ സിന്‍ഡിക്കെറ്റ് തീരുമാനിച്ചിരുന്നു. വിസിയുടെ നിയമനച്ചുമതലയുള്ള ചാന്‍സലറായ ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതും, അതിനു സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുകൂട്ടിയതും ഗുരുതര ചട്ടലംഘനമാണെന്നാണ നിയമോപദേശമാണ് രാജ്ഭവന് ലഭിച്ചത്.
കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം സര്‍ക്കാരിന്റെ സഹായങ്ങളൊന്നുമില്ലാതെ നടത്താന്‍ ഗവര്‍ണര്‍ നടപടി തുടങ്ങിയതും ഈ സാഹചര്യത്തിലാണ്. കേരള വിസി മഹാദേവന്‍ പിള്ളയുടെ കാലാവധി ഒക്‌റ്റോബര്‍ 24ന് അവസാനിക്കും. ഈ ഒഴിവിലേക്ക് യുജിസി ചട്ടപ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാമെന്ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരസ്യം നല്‍കാനാണ് നിര്‍ദേശം. ഓണ്‍ലൈനായി എവിടെനിന്നുമുള്ള അപേക്ഷകള്‍ സ്വീകരിക്കാം. യോഗ്യതകള്‍ വിലയിരുത്തി ഏറ്റവും മികച്ചവരുടെ പാനല്‍ നല്‍കണം.
സെര്‍ച്ച് കമ്മിറ്റി കണ്‍വീനറായ ചീഫ് സെക്രട്ടറിയാണ് മുന്‍പ് കമ്മിറ്റിക്ക് യോഗം ചേരാനടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത്തവണ സൗകര്യങ്ങള്‍ക്കായി സര്‍ക്കാരിനെ സമീപിക്കേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും രാജ്ഭവനില്‍ നിന്ന് നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. രാജ്ഭവനിലോ കോഴിക്കോട് ഐഐഎമ്മിന്റെ ഗസ്റ്റ്ഹൗസിലോ സെര്‍ച്ച് കമ്മിറ്റിക്ക് യോഗം ചേരാം. കമ്മിറ്റിയുടെ എല്ലാ ചെലവുകളും രാജ്ഭവന്‍ വഹിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു.