ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍പേ പോലെയുള്ള യുപിഐ (യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്) പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പണമിടപാടിനു ഫീസ് ഈടാക്കാന്‍ നീക്കമില്ലെന്നു കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
യുപിഐ ഇടപാടുകള്‍ക്കു പണച്ചെലവുണ്ടെന്നും അത് ഇടപാടുകാരില്‍നിന്ന് ഈടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച ചര്‍ച്ചാരേഖ പുറത്തിറക്കിയിരുന്നു. തുടര്‍ന്നുണ്ടായ ആശങ്ക പരിഹരിക്കാനാണു കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്.
യുപിഐ രാജ്യത്തിനും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണെന്നും അതു സൗജന്യമായി തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.