കൊളംബോ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായിരുന്നു അന്തരിച്ച ഫൗസിയ ഹസന്‍.
1942 ജനുവരി 8നാണ് ഫൗസിയ ജനിച്ചത്. മാലി ആമിനിയ്യ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കൊളംബോ പോളിടെക്‌നിക്കില്‍ പഠിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ 1957 കാലഘട്ടത്തില്‍ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
35 വര്‍ഷത്തിലേറെ മാലിദ്വീപ് ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു ഫൗസിയ ഹസന്‍. 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെയാണ് കേരളത്തില്‍ ഒന്നാംപ്രതി മാലി സ്വദേശിയായ മറിയം റഷീദയും രണ്ടാം പ്രതി ഫൗസിയ ഹസനും ജയില്‍വാസമനുഭവിച്ചത്. പിന്നീട് നടന്ന സി.ബി.ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.
1994ലാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കം. ദേശീയ തലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്നീ മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.