Saturday, April 20, 2024

HomeMain Story7 കുട്ടികള്‍ അടക്കം പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവം; ക്ഷമാപണവുമായി യുഎസ്

7 കുട്ടികള്‍ അടക്കം പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവം; ക്ഷമാപണവുമായി യുഎസ്

spot_img
spot_img

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റം പൂര്‍ത്തിയാകുന്നതിനു മുന്‍പ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 7 കുട്ടികള്‍ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തില്‍ ക്ഷമാപണവുമായി യുഎസ്. ഐഎസ് തീവ്രവാദിയാണെന്നു കരുതിയാണ് സന്നദ്ധപ്രവര്‍ത്തകനെയും ഒന്‍പതംഗ കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു കുറ്റസമ്മതം.

ഓഗസ്റ്റ് 29ന് സമെയ്‌രി അക്മദി കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച കാനുകള്‍ കയറ്റുമ്പോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്‌ഫോടകവസ്തുക്കളാണെന്നു തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിനു കാരണമായത്.

അഫ്ഗാനിസ്ഥാനില്‍ യുഎസ് അവസാനം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ക്കു പകരം ആളുമാറി കൊന്നത് അമേരിക്കന്‍ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയറെയാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനയില്‍ ജോലി ചെയ്തിരുന്ന സമെയ്‌രി അക്മദി യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.

സംഭവദിവസം സെമാരിയുടെ യാത്രാവിവരങ്ങള്‍ പരിശോധിച്ചാണ് ന്യൂയോര്‍ട്ട് ടൈംസ് ഈ നിഗമനത്തില്‍ എത്തിയത്. കാബൂള്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താന്‍ ഒരുങ്ങുകയായിരുന്ന ഐഎസ് ഖൊറസാന്‍ അംഗങ്ങളെയാണ് ഓഗസ്റ്റ് 29ന് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ആക്രമണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ആക്രമണത്തില്‍ മൂന്നു നാട്ടുകാര്‍ മരിച്ചെന്നാണ് യുഎസ് സൈന്യം വിശദീകരിച്ചത്. എന്നാല്‍ ജനവാസമേഖലയില്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചെന്നായിരുന്നു് ടൈംസിന്റെ റിപ്പോര്‍ട്ട്. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അമേരിക്കയുടെ ഏറ്റുപറച്ചില്‍. സമെയ്‌രിയുടെ കാറിനെ ദിവസം മുഴുവന്‍ നിരീക്ഷിച്ച ശേഷമാണ് എംക്യു9 റീപ്പര്‍ ആക്രമണം നടത്തിയതെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്.

എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കാബൂളില്‍ ചുറ്റിക്കറങ്ങുകയാണ് അദ്ദേഹം ചെയ്തിരുന്നതെന്ന്, ആ ദിവസം സമെയ്‌രി പോയ സ്ഥലങ്ങളിലെ ആളുകളില്‍നിന്നു ശേഖരിച്ച വിവരം ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളില്‍ എത്തിച്ച ശേഷം വൈകിട്ട് 4.50ന് വിമാനത്താവളത്തിനു സമീപത്തുള്ള വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് ഡ്രോണില്‍നിന്ന് ഹെല്‍ഫയര്‍ മിസൈല്‍ അദ്ദേഹത്തിനു നേരെ തൊടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെമാരി വന്നതറിഞ്ഞ് അദ്ദേഹത്തിന്റെ കാറിന് അടുത്തേക്ക് എത്തിയ ഏഴ് കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ആക്രമണത്തിനു ശേഷം കാറിലുണ്ടായിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചിരുന്നു എന്ന ന്യായീകരണമാണ് യുഎസ് സൈന്യം നല്‍കിയത്. എന്നാല്‍ രണ്ടാം സ്‌ഫോടനത്തിന്റെ യാതൊരു തെളിവുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് അവിടം പരിശോധിച്ച ടൈംസ് സംഘം റിപ്പോര്‍ട്ട് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments