ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ത്തിയാക്കിയത് തിരക്കേറിയ യുഎസ് സന്ദര്‍ശനം. 65 മണിക്കൂറിനിടെ 24 ചര്‍ച്ചകളിലാണു പ്രധാനമന്ത്രി പങ്കെടുത്തതെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സന്ദര്‍ശനങ്ങളും ‘സുതാര്യവും ഉല്‍പാദനക്ഷമവും’ ആയിരിക്കണമെന്ന മോദിയുടെ നിര്‍ദേശത്തിന് അനുസൃതമായായിരുന്നു യുഎസ് യാത്രയെന്നും അവര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി പങ്കെടുത്ത നാല് ചര്‍ച്ചകള്‍ വിമാനത്തിനുള്ളിലാണ് നടന്നത്. 20 എണ്ണം യുഎസില്‍വച്ചു നടന്നു. ക്വാഡ്, യുഎന്‍ പൊതുസഭാ സമ്മേളനം എന്നിവയില്‍ പങ്കെടുക്കുന്നതിനായി മോദി ബുധനാഴ്ചയാണ് യുഎസിലേക്ക് പുറപ്പെട്ടത്. രാത്രി വൈകി വാഷിങ്ടനില്‍ എത്തിയ ഉടന്‍ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തില്‍ ഉള്‍പ്പെടെ മൂന്നു ചര്‍ച്ചകളില്‍ പങ്കെടുത്തു. യാത്രാമധ്യേ വിമാനത്തില്‍വച്ച് വിദേശകാര്യ വിദഗ്ദരുമായി രണ്ടു ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു.
വ്യാഴാഴ്ച, അഞ്ച് കമ്പനികളുടെ സിഇഒമാരുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും കൂടിക്കാഴ്ചയുണ്ടായി. ഈ ചര്‍ച്ചകള്‍ അവലോകനം ചെയ്യുന്നതിന് തന്റെ സംഘവുമായി മൂന്ന് ആഭ്യന്തര ചര്‍ച്ചകളായിരുന്നു പിന്നീട്.
വെള്ളിയാഴ്ച, ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിനുശേഷം നാല് അഭ്യന്തര ചര്‍ച്ചകളും ഉണ്ടായിരുന്നു. ശനിയാഴ്ച, ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍വച്ച് രണ്ടു ചര്‍ച്ചകളില്‍ കൂടി പങ്കെടുത്തു. ഞായറാഴ്ച, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും മോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.