യുദ്ധം കാരണം യുക്രൈനിൽ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല മാറി പഠനം തുടരാൻ അനുമതി .
പഠനം തുടരാനുള്ള യുക്രൈന്‍ സര്‍വ്വകലാശാലകളുടെ ബദല്‍ നിര്‍ദേശം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചു. യുക്രൈൻ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികളായി തുടര്‍ന്ന് മറ്റ് രാജ്യത്ത് പഠനം പൂര്‍ത്തിയാക്കാം എന്ന സാധ്യതയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. നിലവില്‍ പഠിക്കുന്ന സര്‍വ്വകലാശാലയായിരിക്കും ഇതിനുള്ള സൗകര്യമൊരുക്കുക.
യുക്രൈന്‍ മുന്നോട്ട് വെച്ച അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നല്‍കേണ്ട എന്ന് നേരത്തേ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതോടെ, യുദ്ധം കാരണം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുപതിനായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായി.
പഠന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിദേശ കാര്യ മന്ത്രാലയവുമായിക്കൂടി ചര്‍ച്ച നടത്തി മെഡിക്കല്‍ കൗണ്‍സില്‍ അക്കാദമിക് മൊബിലിറ്റി പദ്ധതിയ്ക്ക് അനുമതി നല്‍കിയത്.