Thursday, April 18, 2024

HomeNewsIndiaമതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ നിയമനടപടിക്ക്

മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ നിയമനടപടിക്ക്

spot_img
spot_img

ബംഗളൂരു: കര്‍ണാടകയിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ (കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ -2021) ക്രിസ്ത്യന്‍ സംഘടനകള്‍ നിയമനടപടി സ്വീകരിക്കുന്നു. ഏത് മതവും സ്വീകരിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്നും സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമുദായത്തിന് ആശങ്കയുണ്ടാക്കുന്നതാണിതെന്നും സമുദായ നേതാക്കള്‍ പറയുന്നു.

മതംമാറ്റ നിരോധന നിയമം കര്‍ണാടകയിലെ എല്ലാ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കും ആശങ്കയും ഭയവും ഉളവാക്കുന്നതാണെന്ന് ബാംഗ്ലൂര്‍ ആര്‍ച്ച്ഡയോസിസ് പി.ആര്‍.ഒയും വക്താവുമായ ജെ.എ. കാന്ത്‌രാജ് പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ സമുദായം ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങള്‍ കണക്കിലെടുക്കാതെ അവരെ ചതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും നേരത്തേ സമാന നിയമം പാസാക്കിയിരുന്നു. നിയമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക മേഖല കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ അധ്യക്ഷനും ബംഗളൂരു ആര്‍ച് ബിഷപ്പുമായ പീറ്റര്‍ മച്ചാഡോ പറഞ്ഞു. ഇതിനായി മതേതര സംഘടനകളുമായും മറ്റും കൂടിയാലോചനകള്‍ നടത്തും. കര്‍ണാടകയിലെ എല്ലാ ബിഷപ്പുമാരും ക്രിസ്ത്യന്‍ നേതാക്കളും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും നിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിനെതിരെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23നാണ് സംസ്ഥാനസര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന ബില്‍ കൊണ്ടുവന്നത്. ബില്‍ ഇന്ത്യന്‍ ഭരണഘടനക്കും മതേതര തത്ത്വങ്ങള്‍ക്കും എതിരാണെന്നാണ് ഹരജിയില്‍ പറയുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നതുമാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും. മതംമാറ്റത്തിന് വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യും.

മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ രണ്ടു മാസം മുമ്പ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് (ഡി.സി) അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയുമുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.

പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തിന് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാമെന്നതാണ് വ്യവസ്ഥ. ചുരുക്കത്തില്‍, ഏത് തരത്തിലുള്ള മതം മാറ്റവും നിയമത്തിന്റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകള്‍.

സെപ്റ്റംബര്‍ 15ന് ചേര്‍ന്ന നിയമനിര്‍മാണ കൗണ്‍സിലാണ് നിയമം പാസാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments