ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ലണ്ടനില്‍ പൂർത്തിയാവുന്നു. സംസ്‌കാരച്ചടങ്ങില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ട 2000 അതിഥികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം രാജ്ഞിയുടെ മൃതദേഹം അടങ്ങിയ പേടകം ആബെയിലെത്തിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വെല്ലിംഗ്ടണ്‍ ആര്‍ച്ചിലേക്ക് നീങ്ങി.
എട്ടുകിലോമീറ്റര്‍ നീണ്ട യാത്രയില്‍ 1600 സൈനികരെയും സുരക്ഷയ്ക്കായി 10000 പോലീസുകാരെയുമാണ് വിന്യസിച്ചിരുന്നത്. ചാള്‍സ് മൂന്നാമന്‍ രാജാവും മറ്റ് മുതിര്‍ന്ന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു.
ലക്ഷക്കണക്കിന് ജനങ്ങളാണ് മണിക്കൂറുകളോളം ക്യൂ നിന്ന് അവസാനമായി രാജ്ഞിയ്‌ക്ക് ആദരവ് അര്‍പ്പിച്ചത്.
വെസ്‌റ്റ്‌മിന്‍സ്‌റ്റര്‍ ഡീന്‍, കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പ് എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ നേതൃത്വം വഹിക്കുന്നു.
ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം
മരിച്ച് 11 ദിവസത്തിനുശേഷമാണ് രാജ്ഞിയുടെ സംസ്‌കാരം നടത്തുന്നത്. സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആഗോള മാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍, ജപ്പാനിലെ നാറുഹിതോ ചക്രവര്‍ത്തി എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി മുര്‍മു ലണ്ടനിലെത്തി.
സംസ്‌കാരച്ചടങ്ങുകള്‍ ആഗോളതലത്തില്‍ ടെലിവിഷനില്‍ ലൈവ് ടെലകാസ്റ്റ് ചെയ്യുന്നുണ്ട്.