തിരുവനന്തപുരം: സി.പി.എമ്മിന്റെ സൗമ്യ മുഖങ്ങളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ തഴക്കത്തിനും വഴക്കത്തിനുമൊപ്പം, അവിടെയുള്ള നേതാക്കള്‍ക്ക് പൊതുവെ സൗമ്യത കുറവാണെന്ന അപവാദത്തെ തിരുത്തി കുറിച്ച രാഷ്ട്രീയ പ്രയാണമായിരുന്നു കോടിയേരിയുടേത്.
സി.പി.എമ്മിലെ ചിരിക്കുന്ന മുഖമാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍. ധാര്‍ഷ്ട്യങ്ങളില്ലാത്ത രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും സ്വീകാര്യനായ നേതാവ്. കണ്ണൂരിലെ കല്ലറ തലായി എല്‍.പി സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകന്‍ കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത് സ്‌കൂള്‍ പഠനകാലത്താണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങിയ കോടിയേരി പിന്നീട് പാര്‍ട്ടിയുടെ തന്ത്രപ്രധാന സ്ഥാനങ്ങളും പാര്‍ലമെന്ററിപദവികളും വഹിച്ചു.
സി.പി.എമ്മിന്റെ ഏത് പ്രതിസന്ധിയെയും വളരെ കൂളായി നേരിടുന്ന നേതാവെന്ന പേരും കോടിയേരിക്കുണ്ടായിരുന്നു. എന്നും ചിരിക്കുന്ന മുഖം മാധ്യമങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സ്വീകാര്യമായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തെ കുറിച്ച് പൊതുവേ തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്ന സമയത്താണ് കോടിയേരിയുടെ സൗമ്യമായ ഇടപെടലുകള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നത്.
പാര്‍ട്ടി ഏറ്റവും ശക്തമായി കേരളത്തില്‍ നില്‍ക്കുന്നത് കണ്ടാണ് കോടിയേരിയുടെ മടക്കം. ഓഗസ്റ്റിലായിരുന്നു അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണും കാതുമായി പ്രവര്‍ത്തിച്ചത് കോടിയേരിയായിരുന്നു. ഏത് വിവാദം വന്നപ്പോഴും അതിനെ പതര്‍ച്ചകളൊന്നുമില്ലാതെ പ്രതിരോധിക്കാന്‍ കോടിയേരിക്ക് സാധിച്ചിരുന്നു. അത് മാത്രമല്ല കേരളത്തില്‍ ഭരണത്തുടര്‍ച്ച സി.പി.എം നേടുന്നത് കണ്ടാണ് അദ്ദേഹം മടങ്ങുന്നത്. ഇത് മറ്റൊരു നേതാവിനും കിട്ടാത്ത സൗഭാഗ്യം കൂടിയാണ്.
സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത്, പിണറായി-വിഎസ് പോര് അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോഴും അതെല്ലാം നിയന്ത്രിക്കുന്നതില്‍ കോടിയേരിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. പ്രായോഗികവാദിയായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായതും വ്യക്തിപരമായതുമായ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്നത് കോടിയേരിയുടെ മിടുക്കായിരുന്നു. മക്കളുടെ വിവാദങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലും കൃത്യമായ ഉത്തരം കോടിയേരിക്കുണ്ടായിരുന്നു. വിഎസ്സിനെതിരെ പ്രത്യക്ഷത്തില്‍ പോരിനിറങ്ങിയിട്ടില്ല എന്നതും കോടിയേരിയുടെ രാഷ്ട്രീയ മാന്യതയായിരുന്നു.